എയർ ഇന്ത്യയുടെ ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തത് മൂലം ഒഴിവാക്കേണ്ടി വന്നത് 70-ഓളം സർവീസുകൾ. ആരോഗ്യ പ്രശ്നങ്ങൾ എന്ന കാരണം പറഞ്ഞാണ് ജോലിക്കാർ അവധിയെടുത്തത്. പക്ഷേ എയർ ഇന്ത്യയുടെ പുതിയ തൊഴിൽ നിയമങ്ങളോടുള്ള അതൃപ്തിയാണ് കൂട്ട ലീവ് എടുക്കുന്നതിലേയ്ക്ക് നയിച്ചത്.
മുതിർന്ന പല ക്യാബിൻ ക്രൂ അംഗങ്ങളും അവസാന നിമിഷം ലീവ് കൊടുത്ത് ഫോൺ ഓഫാക്കി വച്ചതായാണ് വിവരം. ഇവരെ ബന്ധപ്പെടാൻ അധികൃതർ ശ്രമിച്ചുവരികയാണെന്ന് ഇതിവൃത്തങ്ങൾ അറിയിച്ചു. റദ്ദാക്കിയ വിമാനങ്ങൾക്ക് പകരം യാത്ര സംവിധാനം ഏർപ്പാടാക്കി തരികയോ അല്ലെങ്കിൽ പണം പൂർണ്ണമായും തിരികെ നൽകുകയോ ചെയ്യുമെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു.
കഴിഞ്ഞ മാസം ഒരു വിഭാഗം ക്യാബിൻ ക്രൂ പ്രതിനിധികൾ ജീവനക്കാരോടുള്ള കമ്പനിയുടെ വിവേചനപൂർണ്ണമായ പെരുമാറ്റത്തിനെതിരെ രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് ലീവെടുത്ത് പ്രതിഷേധം നടത്തിയിരിക്കുന്നത്.