അയർലണ്ടിൽ ഈ കടന്നു പോയ ജൂൺ 9 വർഷത്തിനിടെ ഏറ്റവും തണുപ്പേറിയത്; കൊടും തണുപ്പും കൊടും ചൂടും അനുഭവപ്പെടുന്ന ഇടമായി അയർലണ്ട് മാറുന്നുവോ?

അയര്‍ലണ്ടില്‍ 2015-ന് ശേഷമുള്ള ഏറ്റവും തണുപ്പേറിയ ജൂണ്‍ മാസമാണ് ഇക്കഴിഞ്ഞു പോയതെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. 2024 ജൂണിലെ ശരാശരി അന്തരീക്ഷ താപനില 13 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരുന്നുവെന്നും, കഴിഞ്ഞ വര്‍ഷം ജൂണിനെക്കാള്‍ 3 ഡിഗ്രി കുറവാണിതെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ വ്യക്തമാക്കി.

അതേസമയം രാജ്യത്തെ കാലാവസ്ഥ കൊടുംതണുപ്പും, വര്‍ദ്ധിച്ച ചൂടുമായി രണ്ട് അറ്റങ്ങളില്‍ മാറി മറിയുന്നതായാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലെ 24-ആം തീയതിയാണ് 2024-ലെ ഇതുവരെയുള്ള ഏറ്റവും ചൂടേറിയ ദിവസമായി അടയാളപ്പെടുത്തിയിട്ടുള്ളത്. 26.6 ഡിഗ്രി സെല്‍ഷ്യസ് ആണ് ഡബ്ലിനിലെ ഫീനികിസ് പാര്‍ക്കില്‍ അന്നേ ദിവസം രേഖപ്പെടുത്തിയ അന്തരീക്ഷ താപനില. എന്നാല്‍ അതേ ജൂണ്‍ മാസം തന്നെ ഒമ്പത് വര്‍ഷത്തിനിടെയുള്ള ഏറ്റവും തണുപ്പേറിയ ജൂണ്‍ ആയി മാറിയത് കാലാവസ്ഥയിലെ ഈ അനിശ്ചിതാവസ്ഥ വ്യക്തമാക്കുന്നു. മഴയാകട്ടെ ജൂണില്‍ സാധാരണ ലഭിക്കുന്നതിലും ശരാശരിയില്‍ താഴെ മാത്രമാണ് പെയ്തത്.

ഇതിനിടെ രാജ്യത്ത് അതിശക്തമായ ചൂട് വരും മാസങ്ങളില്‍ അനുഭവപ്പെട്ടേക്കാമെന്ന് മെയ്‌നൂത്ത് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട മറ്റൊരു റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രാജ്യത്തെ താപനില 30 ഡിഗ്രിക്കും മേലെ എത്തുമെന്നാണ് മെയ്‌നൂത്തിലെ കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. ഇത് മനുഷ്യരടക്കമുള്ള ജീവജാലങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും, സാമ്പത്തിക, അടിസ്ഥാനസൗകര്യ രംഗങ്ങളില്‍ പ്രത്യാഘാതം സൃഷ്ടിക്കുകയും ചെയ്യും.

രാജ്യത്ത് ഇന്നേവരെ റെക്കോര്‍ഡ് ചെയ്തതില്‍ ഏറ്റവുമധികം ചൂട് അനുഭവപ്പെട്ടത് 1887 ജൂണ്‍ 26-ന് കില്‍ക്കെന്നി കാസിലിലാണ്. അന്ന് 33.3 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില ഉയര്‍ന്നത്.

Share this news

Leave a Reply