ഡബ്ലിനിൽ വീണ്ടും അഭയാർഥികളുടെ കെട്ടിടത്തിന് തീവെപ്പ്

അയര്‍ലണ്ടില്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കാനുദ്ദേശിച്ചിരുന്ന കെട്ടിടത്തിന് സമീപം വീണ്ടും തീവെപ്പ്. നോര്‍ത്ത് ഡബ്ലിനിലെ Coolock-ലുള്ള Crown Paints പ്രദേശത്തെ കെട്ടിടത്തിലെ പണികള്‍ക്കായി കൊണ്ടുവന്ന ഒരു ജെസിബി ഡിഗ്ഗറിനാണ് അജ്ഞാതര്‍ തീയിട്ടത്. ഡിഗ്ഗറും മറ്റ് ചില ഉപകരണങ്ങളും തീപിടിത്തത്തില്‍ നശിച്ചിട്ടുണ്ട്. ഒരാള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

പ്രദേശത്ത് ഗാര്‍ഡ ക്യാംപ് ചെയ്യുകയാണ്. 200-ഓളം വരുന്ന കുടിയേറ്റവിരുദ്ധ പ്രക്ഷോഭകരും ഇവിടെയുണ്ട്. തീപിടിത്തത്തെത്തുടര്‍ന്ന് Malahide Road അടച്ചിട്ട് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മൂന്ന് ഫയര്‍ ഫൈറ്റിങ് യൂണിററുകളെത്തിയാണ് തീയണച്ചത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ‘Coolock Says No’ എന്ന പേരില്‍ ഇവിടെ അഭയാര്‍ത്ഥികളെ താമസിപ്പിക്കുന്നതിന് എതിരായി തീവ്രവലതുപക്ഷവാദികള്‍ പ്രതിഷേധം നടത്തിവരികയാണ്. ഇവര്‍ ഉയര്‍ത്തിയ ക്യാംപ് ഇന്നലെ രാത്രിയോടെ ഇവിടെ നിന്നും നീക്കം ചെയ്തിരുന്നു. ഇത് പ്രതിഷേധക്കാരെ കൂടുതല്‍ ചൊടിപ്പിക്കുകയും ചെയ്തിരുന്നു.

Share this news

Leave a Reply