അയർലണ്ടിൽ ഏകദേശം പകുതിയോളം ഉപഭോക്താക്കള്‍ ക്രിസ്മസ് സമ്മാനങ്ങള്‍ വാങ്ങുന്നതിനു പകരം കുടുംബത്തിനും സുഹൃത്തുക്കൾക്കും പണം അയക്കാൻ ഇഷ്ടപ്പെടുന്നതായി ഈയിടെ നടത്തിയ പുതിയ സര്‍വ്വേ ഫലങ്ങള്‍ തെളിയിക്കുന്നു.
പേപാൽ നടത്തിയ സർവേയിൽ 46% ഉപഭോക്താക്കളാണ് ക്രിസ്മസ് ഉപഹാരങ്ങൾ വാങ്ങുന്നതിന് പകരം പണം അയയ്ക്കാൻ ഇഷ്ടപ്പെടുന്നത്. ഈ പ്രവണത, പ്രത്യേകിച്ച് ജെനറേഷൻ Z (1996-2010 കാലഘട്ടത്തിൽ ജനിച്ചവർ) അംഗങ്ങൾക്കിടയിലാണ് കൂടുതലായി കണ്ടു വരുന്നത്.
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ സര്‍വ്വേയില്‍ 1,000-ലധികം പേര്‍ പങ്കെടുത്തതായി പേപാല്‍ അറിയിച്ചു. ഈ സർവേയിൽ, 80% ആളുകളും സമ്മാനങ്ങള്‍ വാങ്ങി നല്‍കുന്നതിനേക്കാള്‍ കുടുംബത്തോടും, സുഹൃത്തുക്കളോടുമൊപ്പം ഗുണകരമായ സമയം ചെലവഴിക്കാൻ ഇഷ്ടപെടുന്നതായി പറയുന്നു.
സര്‍വ്വേ റിപ്പോർട്ടുകൾ പ്രകാരം, ഉപഭോക്താക്കൾ ഈ ക്രിസ്മസ് സീസണിൽ ശരാശരി €525 ഉപഹാരങ്ങൾക്ക് വേണ്ടി ചെലവഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, സർവേയിൽ പങ്കെടുത്തവരിൽ ഏകദേശം പകുതി പേർ അവരുടെ ബജറ്റിൽ നിന്ന് അധിക പണം ചെലവഴിക്കാനുള്ള സമ്മർദ്ദം നേരിടുന്നതായി അഭിപ്രായപെടുന്നു. മറ്റുള്ളവർ ചെലവഴിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ള താരതമ്യമാണ് ഇതിന് പ്രധാന കാരണം.
ഇത് കൂടാതെ 47% ത്തോളം പേർ ഈ ഉത്സവ സീസണിൽ സോഷ്യല്‍ ഇവന്റുകളിലും സംഗമങ്ങളിലും പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നു. ഇത്തരം പരിപാടികൾക്ക് ശരാശരി ചെലവ് €339 ആയിരിക്കും എന്നാണ് സര്‍വ്വേ പറയുന്നത്.