റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന് യുദ്ധത്തിൽപങ്കെടുക്കേണ്ടി വന്ന തൃശൂർ സ്വദേശി കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിൽ എന്ന് സ്ഥിരീകരിച്ചു. യുക്രൈൻ ആക്രമണത്തിലാണ് കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബു മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജെയിനാണ് സന്ദേശത്തിലൂടെ ഈ വിവരം ബന്ധുക്കളെ അറിയിച്ചത്. മരിച്ച ബിനിൽ ബാബുവിന്റെ സുഹൃത്താണ് ജെയിൻ.
തൊഴിൽ തട്ടിപ്പിനിരയായി റഷ്യയിലെത്തപ്പെട്ട ഇരുവരും റഷ്യന്‍ കൂലിപ്പട്ടാളത്തിൽ ചേരുകയായിരുന്നു. ജനുവരി അഞ്ചിനാണ് ബിനിൽ കൊല്ലപ്പെടുന്നത്. ആറാം തീയതിയാണ് ബിനിലിന്റെ മൃതദേഹം ജെയിൻ കാണുന്നത്. തൊട്ടുപിന്നാലെ ഉണ്ടായ ആക്രമണത്തിൽ ജെയിനും പരിക്കേറ്റിരുന്നതായാണ് വിവരം.
ബിനിലിന്റെ മൃതദേഹവും മോസ്കോയിൽ ചികിത്സയിലുള്ള ജെയിനെയും നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടൽ ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടനെല്ലൂർ തോലത്ത് വീട്ടിൽ ബാബുവിന്റെയും ലൈസയുടെയും മകനാണ് ബിനിൽ. ഒരു കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് രണ്ടുപേരും റഷ്യയിൽ എത്തിയത്. ഇലക്ട്രീഷ്യൻ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ റഷ്യയിൽ എത്തിച്ചത് എന്നാല്‍ മലയാളി ഏജന്‍റ് കബളിപ്പിച്ചതിനെ തുടർന്ന് ജജെയിനും ബിനിലും കൂലിപ്പട്ടാളത്തിന്‍റെ കൂട്ടത്തില്‍പെടുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു