സൌത്ത് ഡബ്ലിനിലെ ആയിരക്കണക്കിന് വാടക വീടുകൾ ഭവന മാനദണ്ഡങ്ങൾ ലംഘിച്ചതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. കണക്കുകൾ പ്രകാരം, 2023ൽ സൌത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ നടത്തിയ പരിശോധനയിൽ 4,772 വാടക വീടുകളിൽ 3,594 എണ്ണം അടിസ്ഥാന ഭവന നിയമങ്ങൾ പാലിക്കാത്തതായി കണ്ടെത്തി. ഇത് സംബന്ധിച്ച് അധികൃതർ 4,431 വീട്ടുടമകൾക്ക് നോട്ടീസ് അയച്ചു. അയച്ചതോടെ, വാടകവീടുകളുടെ അവസ്ഥയുടെ ഗുരുതരത്വം വീണ്ടും ശ്രദ്ധേയമായി.
പീപ്പിൾ ബിഫോർ പ്രൊഫിറ്റ് പാർട്ടി കൗൺസിലർ ഡാറാഗ് അഡിലെയ്ഡ്, കണക്കുകൾ “ആശങ്കാജനകമാണ്” എന്ന് വിശേഷിപ്പിച്ചു, വീടുടമസ്ഥരുടെ അനാസ്ഥ കുറയ്ക്കാൻ കർശന നിയമ നടപടികൾ ആവശ്യമാണ് എന്നും ആവശ്യപ്പെട്ടു.
2019ലെ ഹൗസിംഗ് (സ്റ്റാൻഡേർഡ്സ് ഫോർ റെൻറഡ് ഹൗസസ്) നിയമം അനുസരിച്ച്, വാടകവീടുകൾ ഈർപ്പരഹിതവും ഘടനാപരമായി ഉറപ്പുള്ളതുമായിരിക്കണമെന്നും, എല്ലാ മുറികളിലും മതിയായ വായുസഞ്ചാരവും പ്രകൃതിദത്ത, കൃത്രിമ പ്രകാശ സംവിധാനവും ഉണ്ടാകണമെന്നും നിർദ്ദേശിക്കുന്നു. കൂടാതെ, വീടുകളിൽ സുരക്ഷിതമായ ഇലക്ട്രിസിറ്റി, ഗ്യാസ് വിതരണ സംവിധാനം ഉറപ്പുവരുത്തുന്നതോടൊപ്പം, വാഷിങ് മെഷീൻ, ക്ലോത്ത്സ് ഡ്രയർ (തോട്ടമില്ലാത്ത വീടുകൾക്കു വേണ്ടി), നാല്-റിംഗ് ഹോബ്, ഓവൻ, ഗ്രിൽ, എക്സ്ട്രാക്ടർ ഫാൻ, ഫ്രിഡ്ജ്, ഫ്രീസർ, മൈക്രോവേവ്, ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാൻ അനുയോജ്യമായ അലമാരകൾ, കുടിവെള്ളം ലഭ്യമായ സിങ്ക് എന്നിവ ഉണ്ടായിരിക്കണം.
പരിശോധനയിൽ ഒമ്പത് അല്ലെങ്കിൽ അതിലധികം മാനദണ്ഡങ്ങൾ ലംഘിച്ചാൽ, കൗണ്ടി കൗൺസിൽ ഉടമകളുടെ വാടകവീടുകൾ പുതുക്കാൻ നിർദ്ദേശിക്കുന്ന നോട്ടീസ് അയയ്ക്കുകയും നിർദ്ദിഷ്ട കാലയളവിനുള്ളിൽ നിർമാണ ഭേദഗതികൾ ആവശ്യപ്പെടുകയും ചെയ്യും. നോട്ടീസുകളും ഒരു നിരോധന നിർദേശവും പുറപ്പെടുവിച്ചു.
സൌത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ ഭാവിയിൽ പരിശോധന കൂടുതൽ കർശനമാക്കുകയും, നിയമലംഘനം ആവർത്തിക്കുന്ന ഉടമകളുടെ വാടകാനുമതി റദ്ദാക്കുന്നതിനുള്ള നടപടികൾ ആലോചിക്കുന്നതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.