യൂറോപ്യൻ യൂണിയനിൽ ക്യാൻസർ കേസുകളുടെ രണ്ടാമത്തെ ഉയർന്ന നിരക്ക് അയർലണ്ടിലാണെന്ന് യൂറോപ്യൻ കമ്മീഷന്റെ പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 2022 മുതൽ 2040 വരെ അയർലണ്ടിൽ ക്യാൻസർ കേസുകൾ 47% വർദ്ധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് യൂറോപ്യൻ യൂണിയനിലെ രണ്ടാമത്തെ ഉയർന്ന വളർച്ചാ നിരക്കാണ്. ഇതേസമയം, യൂറോപ്യൻ യൂണിയനിൽ മൊത്തം ക്യാൻസർ കേസുകൾ 18% വർദ്ധിക്കുമെന്നാണ് കണക്ക്.
ഐറിഷ് കാൻസർ സൊസൈറ്റി ഈ റിപ്പോർട്ടിനെ “മിക്സഡ് റിപ്പോർട്ട് കാർഡ്” എന്ന് വിശേഷിപ്പിച്ചു. ക്യാൻസർ രോഗികൾക്ക് മികച്ച പരിചരണം ഉറപ്പാക്കുന്നതിനായി ആരോഗ്യ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു.
യൂറോപ്യൻ കാൻസർ ഇന്‍ഈക്വാലിറ്റി രജിസ്ട്രിയുടെ ഭാഗമായ ഈ പ്രൊഫൈലുകൾ, 2023 ഫെബ്രുവരി മുതൽ ഓരോ രണ്ട് വർഷത്തിലും പ്രസിദ്ധീകരിക്കുന്നു. ഇവ 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും നോർവേ, ഐസ്‌ലാൻഡ് എന്നിവിടങ്ങളിലുമുള്ള ക്യാൻസർ പരിചരണവും അസമത്വങ്ങളും ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്നു.
ഓരോ രാജ്യത്തും കാൻസർ കേസുകളുടെ കണക്കുകളെ സ്വാധീനിക്കുന്നത് ക്യാൻസർ റിസ്‌ക്ക് ഘടകങ്ങൾ മാത്രമല്ല, ദേശീയ തലത്തിൽ നിലവിലുള്ള ക്യാൻസർ നിരീക്ഷണ സംവിധാനങ്ങളുടെ ഗുണമേന്മയും സ്ക്രീനിംഗ് പ്രോഗ്രാമുകളുടെ കാര്യക്ഷമതയും കൂടിയാണ് എന്ന് റിപ്പോർട്ട് പറയുന്നു.
പഠനം അനുസരിച്ച്, അയർലണ്ടിലെ ക്യാൻസർ വക ഭേദങ്ങള്‍ യൂറോപ്യൻ യൂണിയനിലെ പാറ്റേണുകളുമായി യോജിക്കുന്നു. സ്ത്രീകളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന കാൻസർ സ്തനാർബുദമാണെന്നും ആകെ കേസുകളുടെ 29% ഇതിലാണെന്നും, അതേസമയം, പുരുഷന്മാരിൽ 29% കേസുകളുമായി പ്രോസ്റ്റേറ്റ് കാൻസർ ഏറ്റവും വ്യാപകമാണെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അയർലണ്ടിലെ സ്ത്രീകളിൽ ശ്വാസകോശാർബുദം സ്ഥിരീകരിക്കുന്ന നിരക്ക് യൂറോപ്യൻ ശരാശരിയേക്കാൾ 63% ഉയർന്നതായി കണ്ടെത്തിയിട്ടുണ്ട്.
ക്യാൻസർ പ്രതിരോധത്തിനും പരിചരണത്തിനും കൂടുതൽ ശ്രദ്ധ ആവശ്യമാണെന്ന് റിപ്പോർട്ട് ഊന്നിപ്പറയുന്നു.