അയർലണ്ടിൽ സ്വദേശികളേക്കാൾ കൂടുതൽ ജോലിക്കാർ കുടിയേറ്റക്കാരിൽ; വിദ്യാഭ്യാസത്തിൽ ഏഷ്യക്കാർ മുന്നിലെന്നും റിപ്പോർട്ട്

അയര്‍ലണ്ടില്‍ ഐറിഷുകാരെക്കാള്‍ കൂടുതല്‍ തൊഴിലില്‍ ഏര്‍പ്പെടുന്നത് കുടിയേറ്റക്കാരാണെന്ന് റിപ്പോര്‍ട്ട്. അതേസമയം കുടിയേറ്റക്കാരുടെ സമ്പാദ്യം അവര്‍ കൂടുതലായും താമസസൗകര്യത്തിനായി ചെലവിടുകയാണെന്നും Economic and Social Research Institute (ESRI)-ന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2022 മുതല്‍ രാജ്യത്തെ തൊഴില്‍നിരക്കില്‍, കുടിയേറ്റക്കാരാണ് സ്വദേശികളെക്കാള്‍ മുകളില്‍ നില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേസമയം കുടിയേറ്റക്കാരില്‍ തന്നെ അവര്‍ എവിടെ ജനിച്ചു എന്നത് തൊഴില്‍ ചെയ്യുന്നതില്‍ പ്രധാന ഘടകമാകുന്നുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2024ലെ കണക്ക് പ്രകാരം, ഇയുവില്‍ പെടാത്ത യൂറോപ്യന്‍ രാജ്യങ്ങളില്‍ ജനിച്ച കുടിയേറ്റക്കാര്‍ക്ക്, തൊഴില്‍രംഗത്ത് അത്ര മെച്ചപ്പെട്ട അവസ്ഥയല്ല. അതുപോലെ ഇയുവിന് പുറത്ത് ജനിച്ച കുടിയേറ്റക്കാര്‍ക്കും അത്ര മികച്ച ജോലി കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. എന്നിരുന്നാലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ആഫ്രിക്കന്‍ രാജ്യത്ത് നിന്നുള്ള കുടിയേറ്റക്കാരുടെ തൊഴിലില്ലായ്മ അയര്‍ലണ്ടില്‍ കുറഞ്ഞതായി റിപ്പോര്‍ട്ട് എടുത്തുപറയുന്നുണ്ട്. നിലവില്‍ അയര്‍ലണ്ടിലെ സ്വദേശികള്‍ക്കുള്ള അതേ തൊഴില്‍ നിരക്കാണ് ഇവര്‍ക്കും ഉള്ളത്.

ജീവിതച്ചെലവ്

തൊഴിലിന്റെ കാര്യത്തില്‍ മുന്നിലാണെങ്കിലും, സ്വദേശികളായ ഐറിഷുകാരെ അപേക്ഷിച്ച് കുടിയേറ്റക്കാരെയാണ് ജീവിതച്ചെലവ് കാര്യമായി ബാധിക്കുന്നത്. കുടിയേറ്റക്കാരില്‍ 37% പേരും ആകെ വരുമാനത്തിന്റെ മൂന്നില്‍ ഒന്നും ചെലവാക്കുന്നത് താമസത്തിനായാണ്. അതേസമയം മൂന്നിലൊന്ന് വരുമാനവും താമസത്തിനായി ചെലവിടുന്ന ഐറിഷുകാര്‍ 9% മാത്രമാണ്.

സ്വദേശികളായ ഐറിഷുകാരെക്കാള്‍ ദാരിദ്ര്യം കൂടുതല്‍ അനുഭവിക്കുന്നത് കുടിയേറ്റക്കാരാണെന്നും, കുടിയേറ്റക്കാരില്‍ ഏറ്റവുമധികം ദാരിദ്ര്യത്തില്‍ കഴിയുന്നത് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും, ഇയുവിന് പുറത്തു നിന്നും വന്നവരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇയുവിന് പുറത്ത് നിന്ന് വന്ന 20% പേര്‍ കൊടിയ ദാരിദ്ര്യം അനുഭവിക്കുമ്പോള്‍, ഈ വിഭാഗത്തില്‍ പെടുന്ന ഐറിഷുകാര്‍ 11% ആണ്.

വിദ്യാഭ്യാസം

പൊതുവില്‍ ഐറിഷുകാരെക്കാള്‍ കൂടുതല്‍ വിദ്യാഭാ്യസം നേടുന്നത് കുടിയേറ്റക്കാരാണെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്. 2021-23-ലെ കണക്കനുസരിച്ച് വിദേശത്ത് ജനിച്ച അയര്‍ലണ്ടിലെ ജോലിക്കാരായ കുടിയേറ്റക്കാരില്‍ 59% പേര്‍ക്കും തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസം നേടാനായിട്ടുണ്ട്. ഐറിഷുകാരില്‍ ഈ കണക്ക് 42% മാത്രമാണ്.

കുടിയേറ്റക്കാരിലെ വിദ്യാഭ്യാസ നിരക്കും അവര്‍ ജനിച്ച സ്ഥലത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിട്ടുണ്ട്. കിഴക്കന്‍ യൂറോപ്പില്‍ ജനിച്ച കുടിയേറ്റക്കാരില്‍ 38% പേര്‍ക്ക് മാത്രമാണ് തേര്‍ഡ് ലെവല്‍ വിദ്യാഭാസം നേടാനായിട്ടുള്ളതെങ്കില്‍, ഏഷ്യയില്‍ നിന്നുള്ള 79% കുടിയേറ്റക്കാര്‍ക്കും തേര്‍ഡ് ലെവല്‍ പൂര്‍ത്തിയാക്കാനായിട്ടുണ്ട്.

ഐറിഷുകാരായ വിദ്യാര്‍ത്ഥികളെ അപേക്ഷിച്ച് കുടിയേറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് (15ആം വയസില്‍) ഇംഗ്ലിഷ് റീഡിങ്, മാത്തമാറ്റിക്‌സ് പരീക്ഷകളില്‍ കുറവ് മാര്‍ക്ക് മാത്രമേ നേടാന്‍ സാധിക്കുന്നുള്ളൂ എന്ന കണ്ടെത്തലും റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നുണ്ട്. എങ്കിലും നേരത്തെ സകൂള്‍ പഠനം പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ കുടിയേറ്റക്കാരുടെയും, ഐറിഷുകാരുടെയും നിരക്ക് ഒരുപോലെയാണ്.

Share this news

Leave a Reply