അയർലണ്ടിൽ കൊലപാതകങ്ങൾ കുറഞ്ഞു, ലൈംഗികാതിക്രമങ്ങൾ കൂടി

അയര്‍ലണ്ടില്‍ കൊലപാതകങ്ങളില്‍ കുറവ് വന്നതായും, അതേസമയം ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിച്ചതായും കണ്ടെത്തല്‍. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2024-ല്‍ കൊലപാതകവും, അനുബന്ധ കുറ്റകൃത്യങ്ങളും 13% ആണ് രാജ്യത്ത് കുറഞ്ഞത്. ഇത്തരം 77 സംഭവങ്ങള്‍ പോയ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കൊലപാതകം, നരഹത്യ, കുഞ്ഞുങ്ങളെ കൊലപ്പെടുത്തല്‍, അപകടകരമായ രീതിയില്‍ വാഹനമോടിച്ച് ആളുകള്‍ കൊല്ലപ്പെട്ടല്‍ എന്നിവ അടക്കമാണിത്. അതേസമയം കൊലപാതകശ്രമം, കൊലപാതക ഭീഷണി, ആക്രമണം മുതലായവ 3% വര്‍ദ്ധിച്ചിട്ടുണ്ട്.

കവര്‍ച്ച, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകല്‍, ബ്ലാക്ക്‌മെയില്‍ മുതലായ കുറ്റകൃത്യങ്ങളും 10% കുറഞ്ഞിട്ടുണ്ട്. ഇത്തരം 2,353 സംഭവങ്ങളാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

മയക്കുമരുന്നുമായി ബന്ധപ്പെട്ട് 16,119 സംഭവങ്ങള്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. 2023-നെ അപേക്ഷിച്ച് 7% കുറവാണിത്.

അതേസമയം രാജ്യത്ത് ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിച്ചു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 2023-നെ അപേക്ഷിച്ച് 8% ആണ് വര്‍ദ്ധന. ആയുധം കൈവശം വയ്ക്കല്‍, സ്‌ഫോടനം മുതലായ കുറ്റകൃത്യങ്ങള്‍ 5 ശതമാനവും വര്‍ദ്ധിച്ചിട്ടുണ്ട്.

ക്രമസമാധാനപ്രശ്‌നങ്ങളുടെ കാര്യത്തിലും കഴിഞ്ഞ വര്‍ഷം വര്‍ദ്ധനയുണ്ടായതായി CSO പറയുന്നു. 5% ആണ് രാജ്യവ്യാപകമായുള്ള വര്‍ദ്ധനയെങ്കില്‍, ഡബ്ലിന്‍ മെട്രോപൊളിറ്റന്‍ പ്രദേശത്ത് ഇത്തരം കുറ്റകൃത്യങ്ങള്‍ 13% ആണ് വര്‍ദ്ധിച്ചത്. കിഴക്കന്‍ പ്രദേശങ്ങളിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ 5% വര്‍ദ്ധിച്ചപ്പോള്‍, മറ്റിടങ്ങളിലെല്ലാം ഇതിന്റെ നില മാറ്റമില്ലാതെ തുടരുകയാണ്.

രാജ്യത്ത് കൊള്ള നടത്തുന്നത് 2% വര്‍ദ്ധിച്ചതായും, മോഷണസംഭവങ്ങള്‍ 3% വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്.

Share this news

Leave a Reply