മുസ്ലീം സ്ത്രീയുടെ കാൽ കഴുകി ചുംബിച്ച മാർപാപ്പ (അനിൽ ജോസഫ് രാമപുരം)

ആഡംബരത്തിൽ അഭിരമിച്ചിരുന്ന കത്തോലിക്കാ സഭയിലെ ഒരുപറ്റം മെത്രാന്മാരുടെയും, വൈദികരുടെയും നെറ്റി ചുളിഞ്ഞ സംഭവമായിരുന്നു 2013 -ലെ പെസഹാവ്യാഴാഴ്ചയിലെ കാൽകഴുകൽ ശുശ്രൂഷയിൽ വത്തിക്കാനിൽ അരങ്ങേറിയത്. അന്നേവരെയുള്ള പെസഹാവ്യാഴാഴ്ച കാൽകഴുകൽ ചടങ്ങിൽ കത്തോലിക്കാ സമൂഹത്തിലെ പ്രമാണിമാരുടെയും, ഉന്നതകുലജാതരുടെയും കാലുകളാണ് മെത്രാന്മാരും, വൈദികരും കഴുകി ചുംബിച്ചിരുന്നതെങ്കിൽ, അതിന് വിപരീതമായി താൻ മാർപാപ്പയായിട്ട് ആദ്യമായി ഈ ശുശ്രൂഷയിൽ പോപ്പ് ഫ്രാൻസിസ് കാൽകഴുകി ചുംബിച്ചത്, റോമിൽ ജയിലിൽ കഴിയുന്ന കുടിയേറ്റക്കാരായ മുസ്ലീം സ്ത്രീയും, ഓർത്തഡോക്സ് സഭാംഗവും ഉൾപ്പെടുന്ന, സമൂഹത്തിൽ അവഗണിക്കപ്പെട്ട 12 പേരെയായിരുന്നു.
തുടർന്നുള്ള പ്രസംഗത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു;
“All of us together: Muslims, Hindus, Catholics, Copts, Evangelicals. But all brothers and children of the same God,”
നസ്രായക്കാരൻ്റെ അനുയായി എങ്ങനെ ആയിരിക്കണമെന്ന് ലോകത്തെ കാണിച്ച് തന്നതായിരുന്നു പിന്നീടുള്ള അദ്ദേഹത്തിൻ്റെ ജീവിതം. ആഡംബര നിബിഡമായ വത്തിക്കാനിലെ ഔദ്യോഗിക
പേപ്പൽ കൊട്ടാരവസതിയിൽ താമസിക്കാൻ ഫ്രാൻസിസ് തയ്യാറായില്ല. പകരം വത്തിക്കാനിലെ
ഗസ്റ്റ്ഹൗസിലെ ചെറിയ ഒരു മുറിയിൽ, സ്വയം ഭക്ഷണം പാകം ചെയ്ത് കൊണ്ടായിരുന്നു കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ ഏറെയായി അദ്ദേഹം ജീവിച്ച് വന്നിരുന്നത്. ആഡംബര വാഹനം ഒഴിവാക്കിയും, പൊതുഗതാഗത സംവിധാനത്തിൽ കൂടുതൽ യാത്രകൾ ചെയ്തിരുന്ന അദ്ദേഹം, ജനകീയനായ മാർപാപ്പയായി ജനമനസുകൾ കീഴടക്കി.
സഭയിലെ പുഴുക്കുത്തുക്കളായ ചില മെത്രാന്മാരും, വൈദികരും ബാലപീഡനം, ബലാത്സംഗം, സാമ്പത്തിക അട്ടിമറി തുടങ്ങിയ കേസുകളിൽ അകപ്പെട്ടപ്പോൾ അവർക്ക് എതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുകയും, അവർ മൂലം വന്ന് പോയ തെറ്റിന് ലോകത്തോട് മുഴുവൻ തല കുമ്പിട്ട് മാപ്പ് അപേക്ഷിക്കുകയും ചെയ്തത്, മാർപാപ്പ എന്നതിനേക്കാൾ ഉപരി ഒരു മനുഷ്യൻ എന്നതിൻ്റെ ഉത്തമ ഉദാഹരണമായിട്ടാണ് ലോകം വിലയിരുത്തിയത്.
ഫ്രാൻസിസ് മാർപാപ്പ മരണത്തിലും ലാളിത്യം ആഗ്രഹിച്ചിരുന്നു. സൈപ്രസ്, ഓക്ക്, വാക മരത്തടികൾ കൊണ്ടു നിർമിച്ച മൂന്ന് പെട്ടികൾക്കുള്ളിലായി മാർപാപ്പമാരെ അടക്കം ചെയ്യുന്ന ആചാരത്തിനു പകരം തനിക്ക് സാധാരണ തടിപ്പെട്ടി മതിയെന്ന് അദ്ദേഹം നേരത്തെ തന്നെ നിർദേശിച്ചിരുന്നു. ദീർഘമായ പൊതുദർശനം, നീണ്ട അന്ത്യോപചാര ചടങ്ങുകൾ ഇവയൊന്നും വേണ്ടെന്നും നിർദേശത്തിലുണ്ട്. മുൻ മാർപാപ്പമാരെ അടക്കം ചെയ്യുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്ക് പകരം റോമിലെ സെന്റ് മേരി മേജർ പള്ളിയിൽ അടക്കിയാൽ മതിയെന്നും അദ്ദേഹം നേരത്തെ നിർദേശിച്ചിരുന്നു.
പരമ്പരാഗത മാർപാപ്പമാരുടെ സ്വർണ സിംഹാനം ഉപേക്ഷിച്ച്, സാധാരണ മരകസേരയിൽ ഇരുന്ന് ലോകത്തെ നയിച്ച ആ വലിയ ഇടയൻ്റെ സ്ഥാനം, ജനമനസുകളിലെ സ്വർണ സിംഹാനത്തിൽ തന്നെയാണ് എന്നുള്ള കാര്യത്തിൽ സംശയം ഇല്ല…!
എഴുതിയത്: അനിൽ ജോസഫ് രാമപുരം.
Share this news

Leave a Reply