അയർലണ്ടിൽ വിദ്വേഷ കുറ്റകൃത്യങ്ങൾ വർദ്ധിച്ചു; വംശീയ വിദ്വേഷം ഒന്നാം സ്ഥാനത്ത്, രണ്ടാമത് രാജ്യവിരുദ്ധത

അയര്‍ലണ്ടില്‍ വിദ്വേഷകുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായതായി ഗാര്‍ഡ. 2024-ല്‍ വിദ്വേഷവുമായി ബന്ധപ്പെട്ട് ആകെ 732 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2023-ല്‍ 696 കേസുകളായിരുന്നു എന്നും, 4% വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്നും ഗാര്‍ഡ വ്യക്തമാക്കുന്നു. 2021-ല്‍ ഉണ്ടായിരുന്നത് ഇത്തരം 483 കേസുകളായിരുന്നു.

പോയ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത ഇത്തരം കേസുകളില്‍ 592 എണ്ണം വിദ്വേഷകുറ്റകൃത്യങ്ങളും, 84 എണ്ണം വിദ്വേഷവുമായി ബന്ധപ്പെട്ടവയുമാണ്. വിവേചനം പ്രേരണയാകുന്ന കുറ്റകൃത്യങ്ങളായാണ് ഇവയെ കണക്കാക്കുന്നത്. വംശീയമായ കുറ്റകൃത്യങ്ങളാണ് ഇതില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും ഗാര്‍ഡ വ്യക്തമാക്കുന്നു.

2024-ലെ ആകെ വിദ്വേഷ കുറ്റകൃത്യങ്ങളില്‍ ഏറ്റവും കൂചുതല്‍ വംശീയതയുമായി ബന്ധപ്പെട്ടാണ്- 39%. 2023-നെക്കാള്‍ 36% ആണ് വര്‍ദ്ധന. ഇതര രാജ്യങ്ങളില്‍ ഉള്ളവരായത് കൊണ്ട് ഉണ്ടാകുന്ന രാജ്യവിരുദ്ധ വിദ്വേഷകുറ്റകൃത്യങ്ങള്‍ 2023-നെ അപേക്ഷിച്ച് 2024-ല്‍ 18% വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

മൂന്നാം സ്ഥാനത്ത് ലൈംഗിക ആഭിമുഖ്യവുമായി ബന്ധപ്പെട്ടുള്ള വിദ്വേഷകുറ്റകൃത്യമാണെങ്കിലും, 2023-നെ അപേക്ഷിച്ച് 2024-ല്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. 2023-ല്‍ ഇത്തരം 109 കേസുകള്‍ ഉണ്ടായപ്പോള്‍ പോയ വര്‍ഷം അത് 70 ആയി കുറഞ്ഞു.

2024-ല്‍ ക്രമാസമാധാന പ്രശ്‌നങ്ങളായാണ് വിദ്വേഷ കുറ്റകൃത്യങ്ങള്‍ ഏറ്റവുമധികം ഉണ്ടായത് (31%). ചെറിയ രീതിയിലുള്ള അക്രമങ്ങള്‍ (22%), തീവയ്ക്കല്‍ അല്ലാതെയുള്ള നാശനഷ്ടമുണ്ടാക്കല്‍ (16%) എന്നിവയാണ് പിന്നാലെ.

രാജ്യത്ത് വിദ്വേഷകുറ്റകൃത്യങ്ങള്‍ പലതും ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുകയാണെന്ന് ഗാര്‍ഡ ചീഫ് സൂപ്രണ്ട് Padraic Jones പറഞ്ഞു. വിദ്വേഷം ജനിപ്പിക്കുന്ന സംഭവങ്ങളുണ്ടായാല്‍ അത് ഗാര്‍ഡയ്ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും, മൗലികവാദവുമായി ബന്ധപ്പെട്ട ഏതൊരു കുറ്റകൃത്യവും ഐറിഷ് സമൂഹത്തിനാകെ കളങ്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം കുറ്റകൃത്യങ്ങള്‍ ഒരിക്കലും സ്വീകാര്യമല്ലെന്നും, എല്ലാവര്‍ക്കും സുരക്ഷിതമായും, മുന്‍ധാരണകളില്‍ പെടാതെയും ജീവിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്വേഷ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ എല്ലാ സഹായവും ഗാര്‍ഡ നല്‍കുമെന്ന് പറഞ്ഞ സൂപ്രണ്ട്, ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി രാജ്യത്ത് 500 Garda Diversity Officers പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: