അയർലണ്ടിൽ ഡ്രൈവിങ് ടെസ്റ്റിനായുള്ള കാത്തിരിപ്പ് സമയം വീണ്ടും ഉയർന്നു; ദേശീയ ശരാശരി 27 ആഴ്ച

അയര്‍ലണ്ടില്‍ ഡ്രൈവിങ് ടെസ്റ്റിനായുള്ള കാത്തിരിപ്പ് സമയം വീണ്ടും ഉയര്‍ന്നു. നിലവിലെ സ്ഥിതി വീണ്ടും വഷളായിരിക്കുകയാണെന്നും, ഏപ്രില്‍ മാസത്തെ കണക്ക് പ്രകാരം 83,000-ലധികം പേര്‍ ടെസ്റ്റിനായി കാത്തിരിക്കുകയാണെന്നും Road Safety Authority (RSA) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

2024 ഏപ്രില്‍ മാസത്തില്‍ 58,860 പേരായിരുന്നു ടെസ്റ്റിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍. 2025 ജനുവരിയില്‍ ഇത് 72,414 ആയി ഉയര്‍ന്നു. കഴിഞ്ഞ മാസം ഇത് 83,468-ലേയ്ക്ക് എത്തി.

ഇതിന് പിന്നാലെ കാത്തിരിപ്പ് സമയവും നീളുകയാണ്. ദേശീയതലത്തില്‍ ടെസ്റ്റിനായുള്ള ശരാശരി കാത്തിരിപ്പ് കാലയളവ് 27.3 ആഴ്ചയായി (6-7 മാസം) ഉയര്‍ന്നിട്ടുണ്ട്. 2024 ഏപ്രിലില്‍ ഇത് 14.9 ആഴ്ചയായിരുന്നു. കാത്തിരിപ്പ് സമയം 10-12 ആഴ്ചയാക്കി കുറയ്ക്കുക എന്നതാണ് RSA-യുടെ ലക്ഷ്യമെങ്കിലും, അവസാനമായി ഇത് സാധ്യമായത് 2022 ജൂലൈയിലാണ്.

അതേസമയം രാജ്യത്തെ പല സെന്ററുകളിലും കാത്തിരിപ്പ് സമയം വ്യത്യസ്തമാണ്. ഏപ്രിലിലെ കണക്കനുസരിച്ച് ടെസ്റ്റിനായി 43 ആഴ്ച കാത്തിരിക്കേണ്ടി വരുന്ന Navan, Tallagth എന്നീ സെന്ററുകളാണ് ഇക്കാര്യത്തില്‍ മുന്നില്‍. ഗോള്‍വേയിലെ Carnmore ആണ് തൊട്ടുപിന്നില്‍ (42 ആഴ്ച). മറുവശത്ത് ഏറ്റവും കുറവ് കാത്തിരിപ്പ് സമയം Clifden, Tralee, Gorey എന്നീ സെന്ററുകളിലാണ്- 21 ആഴ്ച.

രാജ്യത്തെ ആകെയുള്ള 60 സെന്ററുകളിലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാത്തിരിപ്പ് സമയം വര്‍ദ്ധിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ലിമറിക്കിലെ Woodview സെന്ററില്‍ 2024 ഏപ്രിലില്‍ ഒമ്പത് ആഴ്ചയായിരുന്ന കാത്തിരിപ്പ് സമയം ഈ ഏപ്രിലില്‍ 31 ആയാണ് കുതിച്ചുയര്‍ന്നത്.

അതേസമയം കഴിഞ്ഞ വര്‍ഷം ചരിത്രത്തിലെ ഏറ്റവുമധികം ഡ്രൈവിങ് ടെസ്റ്റുകളാണ് അയര്‍ലണ്ടില്‍ നടന്നതെന്നാണ് RSA പറയുന്നത്. 253,850 ടെസ്റ്റുകള്‍ കഴിഞ്ഞ വര്‍ഷം നടന്നപ്പോള്‍, 2023-ല്‍ ഇത് 196,853 ആയിരുന്നു. ടെസ്റ്റിനായുള്ള കാത്തിരിപ്പ് കാലയളവ് കുറയ്ക്കാനായി ഈ വര്‍ഷം അവസാനത്തോടെ കൂടുതല്‍ ടെസ്റ്റര്‍മാരെ നിയമിക്കാനും RSA ശ്രമം തുടങ്ങിയിട്ടുണ്ട്.

കാത്തിരിപ്പ് കാലം കുറയ്ക്കാനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുകയാണെന്ന് ഗതാഗതവകുപ്പ് സഹമന്ത്രി Seán Canney-യും പാര്‍ലമെന്റില്‍ പറഞ്ഞു. ഇതിനായി RSA-യ്ക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: