അയർലണ്ടുകാർ ‘കുടി’ കുറച്ചു; മദ്യ ഉപഭോഗത്തിൽ 4.5% കുറവ്

അയര്‍ലണ്ടില്‍ മദ്യത്തിന്റെ ഉപഭോഗം കുറയുന്നു. Drinks Industry Group of Ireland (DIGI)-ന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടിലെ പ്രായപൂര്‍ത്തിയായവരില്‍ മദ്യപാനം 4.5% ആണ് കുറഞ്ഞത്. കഴിഞ്ഞ 25 വര്‍ഷങ്ങളായി മദ്യപാനം കുറഞ്ഞുവരികയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് പ്രായപൂര്‍ത്തിയായ ഒരാള്‍ ഉപയോഗിക്കുന്ന ആല്‍ക്കഹോളിന്റെ അളവ് 9.49 ലിറ്റര്‍ ആയി കുറഞ്ഞിട്ടുണ്ട്. ഇത് 2001-നെ അപേക്ഷിച്ച് 34.3% കുറവാണ്. ആളുകള്‍ മദ്യം ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തിയതാണ് ഇത്തരത്തില്‍ കുറവ് വരാന്‍ കാരണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

രാജ്യത്ത് ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന ആല്‍ക്കഹോളിക് പാനീയം ബിയര്‍ ആണ്. 43.3% ആണ് ബിയറിന്റെ മാര്‍ക്കറ്റ് ഷെയര്‍. 28.2% മാര്‍ക്കറ്റ് ഷെയറുമായി വൈനാണ് രണ്ടാം സ്ഥാനത്ത്. 2000-ല്‍ 13.2% ആയിരുന്നു വൈന്‍ ഉപഭോഗം. അതേസമയം സ്പിരിറ്റിന്റെ ഉപയോഗം 22 ശതമാനത്തിലേയ്ക്കും, സൈഡറിന്റേത് 6 ശതമാനത്തിലേയ്ക്കും താഴ്ന്നു.

അയര്‍ലണ്ടിലെ ആല്‍ക്കഹോള്‍ ഉപയോഗം യൂറോപ്യന്‍ ശരാശരിയോട് ചേര്‍ന്നുനില്‍ക്കുന്നതാണെന്ന റിപ്പോര്‍ട്ട് ശരി വയ്ക്കുന്നതാണ് ഈ കണക്കുകള്‍. 2022-ലെ OECD കണക്കുകള്‍ പ്രകാരം ഫ്രാന്‍സ്, സ്‌പെയിന്‍, ഓസ്ട്രിയ അടക്കമുള്ള നിരവധി രാജ്യങ്ങളെക്കാള്‍ കുറവാണ് അയര്‍ലണ്ടിലെ മദ്യ ഉപഭോഗം.

Share this news

Leave a Reply