മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിൽപ്പെട്ടതും സ്വന്തമായി വാങ്ങി വിശുദ്ധ മൂറോൻ കൂദാശ നിർവഹിക്കപ്പെട്ടതുമായ ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ, വാട്ടർ ഫോർഡ്, ലിസ്മോർ ഭദ്രാസന ചുമതല വഹിക്കുന്ന കത്തോലിക്ക ബിഷപ്പ് Alphonsus Cullinan സന്ദർശിച്ചു. ആദ്യമായിട്ടാണ് സ്വന്തമായുള്ള ഒരു ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഒരു കാതലിക് ബിഷപ്പ് എത്തുന്നത്.
മനോഹരമായ ദേവാലയത്തിലെ ആരാധന, മറ്റു ക്രമീകരണങ്ങൾ എന്നിവ ബിഷപ്പ് നേരിട്ട് മനസ്സിലാക്കി. വർഷങ്ങളായി അടഞ്ഞുകിടന്നിരുന്ന ഈ ദേവാലയം മറ്റ് ആവശ്യങ്ങൾക്കായി നഷ്ടപ്പെടുത്താതെ ആരാധനയ്ക്കും ആത്മീയ കാര്യങ്ങൾക്കു മാത്രമായി വീണ്ടെടുത്ത ഓർത്തഡോക്സ് സഭാ മക്കളുടെ ധീരമായ ഈ നടപടിയെ പ്രത്യേകം അനുമോദിച്ചു. ദേവാലയത്തിലേക്ക് നേർച്ചയായി സമർപ്പിക്കപ്പെട്ടതും പള്ളിയുടെ മധ്യഭാഗത്ത് പ്രതിഷ്ഠിച്ചിട്ടുള്ളതും , കേരളത്തിൽ നിന്ന് കൊണ്ടുവന്നതുമായ എട്ടടി ഉയരവും, 125 കിലോ ഭാരവുമുള്ള പാരമ്പര്യമായ നിലവിളക്കും അതിന്റെ മുകളിലുള്ള പേർഷ്യൻ കുരിശും ബിഷപ്പിനെ അത്ഭുതപ്പെടുത്തി.
ഭദ്രാസന മെത്രാപ്പോലീത്ത എബ്രഹാം മാർ സ്തേഫാനോസ്, വികാരി ഫാ. നൈനാൻ പി കുറിയാക്കോസ് , ട്രസ്റ്റി ബിനു എൻ. തോമസ്, സെക്രട്ടറി പ്രദീപ് ചാക്കോ കമ്മിറ്റി അംഗങ്ങൾ ഇടവക അംഗങ്ങൾ എന്നിവർ ചേർന്ന് ബിഷപ്പിനെ സ്വീകരിച്ചു. ഫാ. ജോൺ ഫോർച്യൂൺ (സെൻറ് മെല്ലോറിയൻസ് പള്ളി വികാരി ) ഡീക്കൻ ഡോ. എം.ജി ലാസറസ് (Clonmel) എന്നിവർ ബിഷപ്പിനെ അനുഗമിച്ചു. ബിഷപ്പുമാർ പരസ്പരം സമ്മാനങ്ങൾ കൈമാറി. എക്യുമെനിക്കൽ ബന്ധം കൂടുതൽ ശക്തിപ്പെടുത്തി പുതിയ ദേവാലയവുമായി ഭാവി കാര്യങ്ങളിൽ സഹകരിക്കാമെന്ന് ബിഷപ്പ് വാഗ്ദാനം ചെയ്തു. എക്യൂമെനിക്കൽ പ്രാർത്ഥനയും സ്നേഹവിരുന്നും നടത്തപ്പെട്ടു.