യൂറോപ്യൻ യൂണിയനുമായുള്ള കരാർ ഇസ്രായേൽ ലംഘിച്ചു; 2023 ഒക്ടോബർ 7-ന് ശേഷം കൊന്നത് 55,637 പേരെ

ഗാസ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയനുമായുള്ള സഹകരണ കരാര്‍ ഇസ്രായേല്‍ ലംഘിച്ചതായി കണ്ടെത്തല്‍. ഗാസയില്‍ ഇയുവുമായുള്ള മനുഷ്യാവകാശ കരാര്‍ ലംഘിച്ച ഇസ്രായേല്‍, 2023 ഒക്ടോബര്‍ 7-ന് തുടങ്ങിയ ആക്രമണങ്ങളിലൂടെ ഇതുവരെ കുട്ടികളടക്കം 55,637 പേരെയാണ് കൊന്നത്. ഇത് ഇയു-ഇസ്രായേല്‍ സഹകരണ കരാറിന്റെ ലംഘനമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. അയര്‍ലണ്ട് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ അടക്കമുള്ള 17 യൂറോപ്യന്‍ നേതാക്കളാണ് ഗാസ വിഷയം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കഴിഞ്ഞ മാസം ആവശ്യപ്പെട്ടത്.

റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്ത മാര്‍ട്ടിന്‍, ഈ പ്രശ്‌നം പരിഹരിക്കാനായി ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും, അടുത്തയാഴ്ച ബ്രസ്സല്‍സില്‍ നടക്കുന്ന നേതാക്കളുടെ സമ്മേളനത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും വ്യക്തമാക്കി. ഗാസയിലും, വെസ്റ്റ് ബാങ്കിലും അന്താരാഷ്ട്ര ഉത്തരവാദിത്തം പാലിക്കുന്നതില്‍ ഇസ്രായേല്‍ മനപ്പൂര്‍വ്വം വീഴ്ച വരുത്തിയിരിക്കുകയാണെന്നും, ഇയുവുമായുള്ള കരാര്‍ ലംഘിച്ചതിനും, അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തി ആക്രമണം നടത്തിയതിനും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാസയില്‍ ഭക്ഷണം, മരുന്ന്, മറ്റ് അവശ്യവസ്തുക്കള്‍ എന്നിങ്ങനെ അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഇസ്രായേല്‍ തടഞ്ഞുവയ്ക്കുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തിങ്കളാഴ്ച ഇയു വിദേശകാര്യ കമ്മീഷണര്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിടും. ജനങ്ങളെ ദ്രോഹിക്കുന്ന തരത്തിലുള്ള ഈ നടപടി അന്തരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും, പട്ടിണിയുണ്ടാക്കി യുദ്ധം ജയിക്കുന്ന രീതിയാണിതെന്നും റിപ്പോര്‍ട്ട് പറയുന്നു.

സാധാരണക്കാരായ ആളുകളെ കൊല്ലുകയും, പരിക്കേല്‍പ്പിക്കുകയും ചെയ്യുകയാണ് ഗാസയില്‍ ഇസ്രായേല്‍ ചെയ്യുന്നത്. ദുരിതാശ്വാസ ക്യാമ്പുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പോലും ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തുകയാണ്. മാധ്യമപ്രവര്‍ത്തകരെയും കൊല്ലുന്നുണ്ട്.

മുമ്പ് ഇസ്രായേല്‍ അനുകൂല നിലപാടാണ് യൂറോപ്യന്‍ രാജ്യങ്ങളിലെ നേതാക്കന്മാര്‍ എടുത്തതെന്നും, ആക്രമണത്തെ അപലപിക്കുന്നതില്‍ കാലതാമസം വരുത്തിയെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. എങ്കിലും റിപ്പോര്‍ട്ടിന് പിന്നാലെ ഇയു ഉടന്‍ നടപടിയെടുക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ഇറാനെതിരായ യുദ്ധത്തില്‍ ഇയു വിദേശകാര്യ കമ്മീഷണര്‍ Kaja Kallas, കമ്മീഷന്‍ പ്രസിഡന്റ് Ursula von der Leyen എന്നിവര്‍ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതേസമയം ഇറാന്റെ ആണവപദ്ധതിക്കെതിരെ ആക്രമണം നടത്തുക വഴി ഇസ്രായേല്‍ വൃത്തികെട്ട പ്രവൃത്തിയാണ് നടത്തുന്നതെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ Friedrich Merz വിമര്‍ശനമുയര്‍ത്തിയിരുന്നു.

Share this news

Leave a Reply