ലോകത്ത് ഉയര്‍ന്ന വരുമാനം ലഭിക്കുന്ന രാജ്യങ്ങള്‍ക്കിടയില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ അയര്‍ലണ്ട് പിന്നിലെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന വരുമാനമുള്ള ലോകരാജ്യങ്ങളില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതില്‍ ഏറ്റവും കുറവ് വരുത്തുന്ന മൂന്നാമത്തെ രാജ്യമാണ് അയര്‍ലണ്ട് എന്നും, ഇക്കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും താഴെ നിന്നും ആറാം സ്ഥാനമാണ് അയര്‍ലണ്ടിനെന്നും The Lancet പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അയര്‍ലണ്ടില്‍ നിലവിലെ കണക്ക് പ്രകാരം ചെറുപ്പത്തില്‍ നല്‍കേണ്ട വാക്‌സിനുകള്‍ എടുത്ത കിട്ടികള്‍ 91% ആണ്. എന്നാല്‍ സമൂഹത്തിന് ആര്‍ജ്ജിതപ്രതിരോധ ശേഷി (herd immunity) ലഭിക്കണമെങ്കില്‍ കുറഞ്ഞത് 95% പേരെങ്കിലും വാക്‌സിനേറ്റ് ചെയ്യപ്പെടണം. 2030-ല്‍ രാജ്യത്തെ 97.7% കുട്ടികള്‍ക്കും ചൈല്‍ഡ്ഹുഡ് വാക്‌സിനുകള്‍ നല്‍കുക എന്ന ലക്ഷ്യത്തിലേയ്ക്ക് അയര്‍ലണ്ട് എത്തിയേക്കില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
1980 മുതല്‍ 2023 വരെ ലോകരാജ്യങ്ങളിലെ വാക്‌സിന്‍ പദ്ധതികള്‍ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഈ റിപ്പോര്‍ട്ട് ആശങ്കപ്പെടുത്തുന്നതാണെന്നും, കുട്ടിക്ക് വാക്‌സിനുകള്‍ നല്‍കാതിരിക്കുന്നത് വഴി രക്ഷിതാക്കള്‍ കുട്ടിയെ മാത്രമല്ല, മറ്റുള്ളവരെയും അപകടത്തിലാക്കുകയാണെന്നും Monaghan-ലെ ഡോക്ടറായ Illona Duffy പറയുന്നു. സമൂഹത്തിനാകെ ആര്‍ജ്ജിതപ്രതിരോധ ശേഷി ലഭിച്ചാല്‍ മാത്രമേ വിവിധ രോഗങ്ങള്‍ പകരാതെ സൂക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. ഇതിന് 95% പേരും വാക്‌സിനേറ്റ് ചെയ്യപ്പെടുക എന്നത് പ്രധാനമാണ്.
രക്ഷിതാക്കള്‍ മറ്റ് പല വിഷയങ്ങളുമായി ബന്ധപ്പെട്ട് തിരക്കിലാകുന്നതാണ് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാതിരിക്കുന്നതിന് ഒരു കാരണമെന്ന് Dr. Duffy പറയുന്നു. രണ്ടാമതിയാ വാക്‌സിന്‍ എടുക്കുന്നതില്‍ ചിലര്‍ മടി കാണിക്കുന്നു. മൂന്നാമത്തെ കാരണം ഇതിന് സമാനമാണ്- കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള ആളുകള്‍ തങ്ങളുടെ കുട്ടിക്ക് വാക്‌സിന്‍ നല്‍കാന്‍ തയ്യാറാകുന്നില്ല.
കിഴക്കന്‍ യൂറോപ്പ്, മദ്ധ്യ യൂറോപ്പ് എന്നിവിടങ്ങളിലെയും, ബാല്‍റ്റിക്‌സ്, നെതര്‍ലണ്ട്‌സ് എന്നിവിടങ്ങളിലെയും ജനങ്ങള്‍ വാക്‌സിനുകളോട് വിമുഖത കാണിക്കുന്നതായി 2022-ലെ ഒരു യൂറോപ്യന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. വാക്‌സിനുകളോട് ഈ പ്രദേശങ്ങളിലുള്ളര്‍ക്ക് വിശ്വാസക്കുറവുണ്ട്.
2023-ലെ കണക്ക് പ്രകാരം കുട്ടികൾക്ക് വാക്‌സിന്‍ നല്‍കുന്നതില്‍ അയര്‍ലണ്ടിന് പിന്നില്‍ നില്‍ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ Moldova, Bosnia and Herzegovina, Ukraine, North Macedonia, Austria എന്നിവ മാത്രമാണ്. MMR വാക്സിൻ എടുത്താൽ കുട്ടികൾക്ക് ഓട്ടിസം ബാധിക്കും എന്നതടക്കമുള്ള തെറ്റായ വിവരങ്ങളാണ് വാക്സിൻ പേടിക്ക് കാരണമെന്നും, ഇന്റർനെറ്റിൽ നിന്നുമാണ് ഇത്തരം തെറ്റായ വിവരങ്ങൾ പ്രധാനമായും ലഭിക്കുന്നതെന്നും ഡോക്ടർമാർ പറയുന്നു. മീസിൽസ് അടക്കമുള്ള രോഗങ്ങൾ പടരാൻ കാരണം ചെറുപ്പത്തിൽ വാക്സിൻ എടുക്കാത്തതാണ്.