പലസ്തീൻ ഭൂമിയിൽ പ്രവർത്തിക്കുന്ന ഇസ്രായേൽ സ്ഥാപനങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് നിരോധനം: ബിൽ പാസാക്കി അയർലണ്ട് സർക്കാർ

പലസ്തീന്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്രായേലി സ്ഥാപനങ്ങളില്‍ നിന്നുമുള്ള എല്ലാ ഇറക്കുമതികളും നിര്‍ത്തലാക്കുന്നതിന് അംഗീകാരം നല്‍കി അയര്‍ലണ്ട് സര്‍ക്കാര്‍. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച നിയമം മന്ത്രിസഭ അംഗീകരിച്ചു. Israeli Settlements Prohibition of Importation of Goods Bill 2025 അവതരിപ്പിച്ചത് ഉപപ്രധാനമന്ത്രിയും, വിദേശകാര്യമന്ത്രിയുമായ സൈമണ്‍ ഹാരിസ് ആണ്.

2018-ല്‍ പാസാക്കിയ Control of Economic Activity (Occupied Territories) Bill-ന് സമാനമാണ് ഇത്. എന്നാല്‍ ആ നിയമം നടപ്പിലാക്കിയിരുന്നില്ല. ഇതിന് പകരമായാണ് പുതിയ ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ ആദ്യമായി അയര്‍ലണ്ടാണ് ഇത്തരമൊരു ബില്‍ പാസാക്കുന്നത്.

പുതിയ ബില്‍ പ്രകാരം പലസ്തീന് അവകാശപ്പെട്ട ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്രായേലിന്റെ സ്ഥാപനങ്ങളില്‍ നിന്നുള്ള ഏതുതരം ഇറക്കുമതിയും അയര്‍ലണ്ടില്‍ ശിക്ഷാര്‍ഹമാകും. കസ്റ്റംസ് ആക്ട് 2015 പ്രകാരമാണ് നടപടിയെടുക്കുക. ഇതിന്റെ ഭാഗമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ പരിശോധിക്കാനും, പിടിച്ചെടുക്കാനും നിയമം അനുമതി നല്‍കും. ബില്ലില്‍ ഇസ്രായേലില്‍ നിന്നുള്ള സേവനങ്ങളെ കൂടി വിലക്കുന്നത് ഉള്‍പ്പെടുത്തുമെന്നും ഹാരിസ് ഉറപ്പു നല്‍കി.

ബില്‍ ഇനി ചര്‍ച്ചയ്ക്കായി Oireachtas കമ്മിറ്റിക്ക് അയയ്ക്കും.

മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ഇസ്രായേലിനെതിരെ സമാനമായ വിലക്ക് നടപ്പിലാക്കുന്നതിന് ബില്‍ പ്രചോദനമാകുമെന്ന് പത്രസമ്മേളനത്തില്‍ ഹാരിസ് പ്രതീക്ഷ പ്രകടിപ്പിച്ചു. ശരിയായ ഒരു കാര്യമായതിനാലാണ് ഇത്തരമൊരു ബില്‍ അവതരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പലസ്തീനികളുടെ വംശഹത്യ തടയാനും, ഇസ്രായേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യൂറോപ്യന്‍ രാജ്യങ്ങളെ പ്രചോദിപ്പിക്കാനും ഇത്തരമൊരു നിയമത്തിന് സാധിക്കുമെന്നും ഹാരിസ് പറഞ്ഞു.

പലസ്തീന്‍ അനുകൂല പ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ് പലസ്തീന്‍ ഭൂമിയിലെ ഇസ്രായേല്‍ സ്ഥാപനങ്ങളില്‍ നിന്നുമുള്ള ഇറക്കുമതിക്ക് അയര്‍ലണ്ടില്‍ നിരോധനമേര്‍പ്പെടുത്തണമെന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഗാസയിലെ ഇസ്രായേല്‍ നടത്തിവരുന്ന അക്രമപരമ്പരകള്‍ ഈ ആവശ്യം ശക്തമാക്കുകയും ചെയ്തു.

Share this news

Leave a Reply