അയർലണ്ടിലെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ലൈംഗികാതിക്രമങ്ങൾ കുത്തനെ ഉയർന്നു; റിപ്പോർട്ട് പുറത്ത്

അയര്‍ലണ്ടിലെ മാനസികാരോഗ്യകേന്ദ്രങ്ങളില്‍ ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിച്ചതായി കണ്ടെത്തല്‍. Mental Health Commission (MHC)-ന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് കണ്ടെത്തലുള്ളത്. ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പെടുന്ന ലൈംഗികാതിക്രമങ്ങളില്‍ ഒരു വര്‍ഷത്തിനിടെ വലിയ വര്‍ദ്ധനയുണ്ടായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2024-ല്‍ ഇത്തരം 76 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2023-ല്‍ ഇത് 42-ഉം, 2022-ല്‍ 12-ഉം ആയിരുന്നിടത്താണ് കുറ്റകൃത്യങ്ങള്‍ കുത്തനെ ഉയര്‍ന്നിരിക്കുന്നത്.

ഇതെത്തുടര്‍ന്ന് category 6C criminal events-ല്‍ നിന്നും അന്തേവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി MHC അറിയിച്ചു.

അതേസമയം മാനസികോരോഗ്യകേന്ദ്രങ്ങളില്‍ സംഭവിക്കുന്ന മറ്റ് കാര്യങ്ങളുടെ വിശദമായ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. 2024-ല്‍ വീഴ്ചയെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് വൈകല്യങ്ങളുണ്ടായ സംഭവങ്ങള്‍ 23 ആണ്. ശാരീരികമായി ഉപദ്രവിക്കുക വഴി അന്തേവാസികള്‍ക്ക് ഗുരുതരമായി പരിക്കേറ്റ രണ്ട് സംഭവങ്ങളും കഴിഞ്ഞ വര്‍ഷമുണ്ടായി.

അതേസമയം ഏകാന്തവാസം (seclusion) വേണ്ടിവരുന്നത് 2023-നെ അപേക്ഷിച്ച് പോയ വര്‍ഷം 16.87% കുറഞ്ഞു. രാജ്യത്തെ 27 കേന്ദ്രങ്ങളിലായി 434 രോഗികള്‍ക്ക് കഴിഞ്ഞ വര്‍ഷം 744 തവണയായി ഏകാന്തവാസം വേണ്ടിവന്നതായാണ് റിപ്പോര്‍ട്ട്. 2023-ല്‍ ഇത് 895-ഉം, 2022-ല്‍ 1,364-ഉം സംഭവങ്ങളായിരുന്നു.

124 ദിവസം വരെ ഏകാന്തവാസം വേണ്ടിവന്നതാണ് 2024-ലെ ഏറ്റവും ദീര്‍ഘമായ സംഭവം. രോഗിയെ 72 മണിക്കൂറില്‍ കൂടുതല്‍ ഏകാന്തവാസത്തിലാക്കുന്നുണ്ടെങ്കില്‍ അത് മെന്റല്‍ ഹെല്‍ത്ത് സര്‍വീസ് ഇന്‍സ്‌പെക്ടറെ അറിയിക്കണം. ഇത്തരം 67 സംഭവങ്ങളാണ് പോയ വര്‍ഷം ഉണ്ടായത്. 68.4% പേരെയും ഒരു തവണ മാത്രമേ ഏകാന്തവാസത്തിന് വിധേയരാക്കിയിട്ടുള്ളൂ.

ബലപ്രയോഗത്തിലൂടെ രോഗികളെ ശാന്തരാക്കേണ്ടിവന്ന 2,092 സംഭവങ്ങളും കഴിഞ്ഞ വര്‍ഷം MHC-ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 844 രോഗികളാണ് ഈ സംഭവങ്ങളില്‍ ഉള്‍പ്പെട്ടത്. 2023-ല്‍ ഇത്തരം 2,945 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2022-ല്‍ 1,078-ഉം.

2024-ലെ പരിശോധനകളില്‍ നിലവാരത്തില്‍ വീഴ്ച വരുത്തിയതായി കണ്ടത് 17 മാനസികാരോഗ്യകേന്ദ്രങ്ങളാണ്. രോഗികളുടെ സുരക്ഷ, അവകാശങ്ങള്‍, ആരോഗ്യം, ക്ഷേമം എന്നിവയ്ക്ക് തടസമാകുന്ന തരത്തിലായിരുന്നു ഈ വീഴ്ചകള്‍. പോയ വര്‍ഷം 20 കേന്ദ്രങ്ങള്‍ക്കെതിരായി 31 നടപടികള്‍ എടുത്തതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം രാജ്യത്തെ ആറ് മാനസികാരോഗ്യകേന്ദ്രങ്ങള്‍ക്ക് നിലവാരത്തിന്റെ കാര്യത്തില്‍ 100% റേറ്റിങ്ങും ലഭിച്ചതായി MHC അറിയിച്ചു. ഇതില്‍ നാലെണ്ണം HSE-ക്ക് കീഴിലുള്ളതാണ്. മുമ്പ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്ന പല സെന്ററുകളും ഇത്തവണ മെച്ചപ്പെടുകയും ചെയ്തു.

Share this news

Leave a Reply