ഡബ്ലിനിലും കോർക്കിലും എടിഎമ്മുകളിൽ നിന്നായി സംശയകരമായ വിധത്തിൽ വൻ തുകകൾ പിൻവലിച്ചു; 2 പേർ അറസ്റ്റിൽ

ഡബ്ലിന്‍, കോര്‍ക്ക് എന്നിവിടങ്ങളിലെ എടിഎമ്മുകളില്‍ നിന്നായി വലിയ തുകകള്‍ പിന്‍വലിച്ച സംഭവത്തില്‍ തട്ടിപ്പ് സംശയിച്ച് ഗാര്‍ഡ. പോളണ്ട്, നോര്‍വേ എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകളുടെ കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഗാര്‍ഡ നാഷണല്‍ എക്കണോമിക് ക്രൈം ബ്യൂറോ ശനിയാഴ്ച ലൂക്കനില്‍ നടത്തിയ ഓപ്പറേഷനില്‍ ഒരു വാഹനത്തില്‍ നിന്നും വലിയ അളവില്‍ പണവും, ഏതാനും ബാങ്ക് കാര്‍ഡുകളും പിടിച്ചെടുത്തു. 30-ലേറെ പ്രായമുള്ള ഒരു പുരുഷന്‍ അറസ്റ്റിലായിട്ടുമുണ്ട്.

തുടരന്വേഷണത്തില്‍ ഡബ്ലിനിലെ ഒരു വീട്ടില്‍ നിന്നും 30-ലേറെ പ്രായമുള്ള ഒരു സ്ത്രീയെയും ഗാര്‍ഡ അറസ്റ്റ് ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് പിന്നീട് കോര്‍ക്കിലും പരിശോധന നടത്തിയ ഗാര്‍ഡ, ഒരു വീട്ടില്‍ നിന്നും വിദേശ കറന്‍സികള്‍, പണം, വ്യാജ തിരിച്ചറിയല്‍ രേഖകള്‍, ബാങ്ക് കാര്‍ഡുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയും പിടിച്ചെടുത്തു. അന്വേഷണവുമായി ബന്ധപ്പെട്ട് 90,000 യൂറോയിലധികം പണമാണ് ഇതുവരെ പിടിച്ചെടുത്തത്.

അന്വേഷണത്തില്‍ യൂറോപോളിന്റെ സഹായവും ഗാര്‍ഡ തേടിയിട്ടുണ്ട്.

Share this news

Leave a Reply