തമിഴ്നാട് തിരഞ്ഞെടുപ്പിന് മുമ്പ് വിജയ്യുടെ ‘ജന നായകൻ’ റിലീസ് ചെയ്തേക്കില്ല

വിജയ് ചിത്രം ‘ജന നായകന്റെ’ റിലീസ് തമിഴ്നാട് നിയസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടായേക്കില്ല എന്ന് റിപ്പോർട്ട്‌. രാഷ്ട്രീയത്തിൽ സജീവമായ വിജയ് യുടെ അവസാന സിനിമയാണ് ജന നായകൻ എന്നാണ് പറയപ്പെടുന്നത്. പൊങ്കൽ റിലീസായി ഇക്കഴിഞ്ഞ ജനുവരി 9-ന് തിയറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതോടെ റിലീസ് മാറ്റി വയ്ക്കുകയും, സെൻസർ സർട്ടിഫിക്കറ്റിനായി നിർമ്മാതാക്കൾ കോടതിയെ സമീപിക്കുകയുമായിയുന്നു.

ഇപ്പോൾ ഏപ്രിൽ 30-ന് മുൻപ് ചിത്രം റിലീസ് ചെയ്യില്ല എന്നാണ് ജന നായകന്റെ കാനഡയിലെ വിതരണക്കാരായ യോർക്ക് സിനിമാസ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിന് ടിക്കറ്റ് എടുത്തവരുടെ പണം ഉടനെ തിരികെ നൽകുമെന്നും അറിയിച്ചിട്ടുണ്ട്. കാനഡയിൽ തെന്നിന്ത്യൻ സിനിമകൾ വിതരണം ചെയ്യുന്നത് യോർക്ക് സിനിമാസ് ആണ്. ഏപ്രിൽ- മെയ്‌ മാസങ്ങളിലായി തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും എന്നാണ് റിപ്പോർട്ട്‌.

അതേസമയം ചിത്രവുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിൽ നിന്ന് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് അടുത്തിടെ പിന്മാറിയിരുന്നു. സിനിമ റിലീസ് വൈകും എന്ന കാരണത്താൽ ഹർജി പിൻവലിക്കുകയാണെന്ന് നിർമ്മാതാക്കൾ അറിയിക്കുകയായിരുന്നു. എന്നാൽ സിനിമയുടെ റിലീസ് വൈകും എന്ന അറിയിപ്പൊന്നും നിർമ്മാതാക്കൾ ഇതുവരെ നൽകിയിട്ടില്ല.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോബി ഡിയോൾ, പൂജാ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി, മമിത ബൈജു തുടങ്ങി വമ്പൻ താരനിരയാണ് എത്തുന്നത്. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് നാരായണ ആണ് ചിത്രം നിർമിക്കുന്നത്.

Share this news

Leave a Reply