മയക്കുമരുന്ന് കടത്താൻ വാഹനങ്ങളിൽ പ്രത്യേക അറകൾ നിർമ്മിക്കുന്ന സംവിധാനം കണ്ടെത്തി ഗാർഡ; 3 കൗണ്ടികളിലെ റെയ്ഡിൽ പിടിച്ചെടുത്തത് 1.6 മില്യൺ യൂറോയുടെ ലഹരി

ഡബ്ലിൻ, വിക്ലോ (Wicklow), മീത്ത് (Meath) എന്നീ മൂന്ന് കൗണ്ടികളിലായി ഗാർഡ നടത്തിയ വൻ റെയ്ഡിൽ 1.6 മില്യൺ യൂറോയിലധികം (ഏകദേശം 14 കോടിയിലധികം രൂപ) വിലവരുന്ന മയക്കുമരുന്നും 89,500 യൂറോ പണവും പിടിച്ചെടുത്തു. സംഘടിത കുറ്റകൃത്യങ്ങൾക്കും മയക്കുമരുന്ന് കടത്തിനുമെതിരെ 2026 മാർച്ച് 3, 4 തീയതികളിൽ നടത്തിയ ഈ ഓപ്പറേഷന്റെ ഭാഗമായി 27 ഇടങ്ങളിലാണ് ഗാർഡ പരിശോധന നടത്തിയത്.

മയക്കുമരുന്ന് കടത്താനായി വാഹനങ്ങളിൽ രഹസ്യ അറകൾ നിർമ്മിക്കുന്ന അത്യാധുനിക സംവിധാനങ്ങളും പരിശോധനയിൽ കണ്ടെത്തി. ബ്ലെസിംഗ്ടണിൽ (Blessington) നടന്ന പരിശോധനയിൽ കൊക്കെയ്ൻ പ്രസ്സ് ചെയ്യുന്ന യന്ത്രവും, വാഹനങ്ങളിൽ രഹസ്യ അറകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് റിമോട്ട് കൺട്രോൾ ഉപകരണങ്ങളും കണ്ടെടുത്തു. ഡബ്ലിനിലെ താലയിൽ (Tallaght) നിന്ന് പിടിച്ചെടുത്ത വീൽ ബാലൻസിംഗ് മെഷീനുകൾക്കുള്ളിൽ റിമോട്ട് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന രഹസ്യ അറകളും സജ്ജീകരിച്ചിരുന്നു.

ഏറ്റവും വലിയ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത് ആഷ്ബോണിലെ (Ashbourne) ഒരു വീട്ടിൽ നിന്നാണ്. ഇവിടെ നിന്ന് 1.19 മില്യൺ യൂറോയുടെ കൊക്കെയ്നും 280,000 യൂറോയുടെ കഞ്ചാവും പിടിച്ചെടുത്തു.

Terenure Drugs Unit-ന്റെ നേതൃത്വത്തിൽ നടന്ന ഈ ഓപ്പറേഷനിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് ഗാർഡ അറിയിച്ചു.

Share this news

Leave a Reply