മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ‘പേട്രിയറ്റ്’ എന്ന ചിത്രത്തിന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്, പ്രദർശന വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. ചിത്രത്തിന്റെ ലാഭവിഹിതം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ആന്റോ ജോസഫ് മുന്നോട്ടുവെച്ച പുതിയ നിബന്ധനകളാണ് ഈ തർക്കത്തിന് കാരണമായതെന്നാണ് വിവരം.
സിനിമയുടെ ആദ്യ രണ്ടാഴ്ചത്തെ വരുമാനത്തിൽ 60 ശതമാനം നിർമ്മാതാവിനും ബാക്കി 40 ശതമാനം തിയേറ്റർ ഉടമകൾക്കും നൽകണമെന്നതായിരുന്നു നിർമ്മാതാവിന്റെ ആവശ്യം. എന്നാൽ ഈ നിർദ്ദേശം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഫിയോക്, ചിത്രവുമായി ബന്ധപ്പെട്ട കരാറുകളിൽ ഒപ്പിടരുതെന്ന് തങ്ങളുടെ അംഗങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. നിലവിൽ ഏപ്രിൽ 23-നാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ നിർമ്മാതാക്കളും തിയേറ്റർ ഉടമകളും തമ്മിലുള്ള ഈ തർക്കം ഉടൻ പരിഹരിച്ചില്ലെങ്കിൽ ചിത്രത്തിന്റെ പ്രദർശനം നീണ്ടുപോയേക്കും.




