ക്രിസ്മസ് കാലത്ത് ഒരു കുടുംബത്തിന് നേരെ നടന്ന വീടാക്രമണ കേസിൽ പ്രതിയ്ക്ക് ആറ് വർഷം തടവ് ശിക്ഷ. ലിമറിക്കിലെ Garryowen സ്വദേശിയായ സ്റ്റീഫൻ പവർ എന്ന 34-കാരനെയാണ് ലിമറിക്ക് സർക്യൂട്ട് ക്രിമിനൽ കോടതി കുറ്റക്കാരൻ എന്ന് ബോധ്യപ്പെട്ട് ശിക്ഷ വിധിച്ചത്. നേരത്തെ തീവെപ്പ്, മയക്കുമരുന്ന്, മോഷണം, കൊള്ള മുതലായ കേസുകളിൽ ഇയാൾ പ്രതി ചേർക്കപ്പെട്ടിരുന്നു.
2024 ഡിസംബർ 24 ക്രിസ്മസ് രാത്രിയിൽ ലിമറിക്ക് Galbally-യിൽ താമസിക്കുന്ന ഒരു സ്ത്രീയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയാണ് പ്രതിയും കൂട്ടാളികളും ക്രൂരമായ ആക്രമണം നടത്തിയത്.
സംഭവത്തിന് ശേഷം നടത്തിയ പരിശോധനയിൽ ഒരു കത്തിയും തകർന്ന ബ്ലേഡും സംഭവസ്ഥലത്ത് നിന്ന് ഗാർഡ കണ്ടെടുത്തിരുന്നു. അക്രമത്തിന് പിന്നാലെ പിറ്റേന്ന് രാവിലെ തന്നെ പവറിനെ ഗാർഡ അറസ്റ്റ് ചെയ്തു. തുടക്കത്തിൽ കുറ്റം നിഷേധിച്ചെങ്കിലും, അതിക്രമിച്ചു കയറൽ, സ്ത്രീയെയും അവരുടെ പങ്കാളിയെയും മാരകമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഗാർഡ ഇയാൾക്കെതിരെ ചുമത്തി.
കോടതി നടപടികൾക്കിടെ, പ്രോസിക്യൂഷൻ ഹാജരാക്കിയ എല്ലാ തെളിവുകളും അംഗീകരിച്ചുകൊണ്ട് യുവാവിനെ ആക്രമിച്ച കേസിൽ പവർ കുറ്റസമ്മതം നടത്തി. കുട്ടികളുടെ മുന്നിൽ വെച്ച് അവരുടെ വീട്ടിൽ കയറി ഇത്തരമൊരു ആക്രമണം നടത്തിയത് അങ്ങേയറ്റം ക്രൂരമാണെന്ന് ജഡ്ജ് നിരീക്ഷിച്ചു. സംഭവത്തിന് സാക്ഷിയായ കുട്ടിയുമായി ഗാർഡ നടത്തിയ അഭിമുഖത്തിലെ വിവരങ്ങൾ വളരെ ഭയാനകമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിഭാഗം വക്കീൽ പോലും പവറിന്റെ പ്രവൃത്തിയെ “ലജ്ജാകരം”, “അസ്വസ്ഥതയുണ്ടാക്കുന്നത്” എന്നിങ്ങനെയാണ് വിശേഷിപ്പിച്ചത്.
പ്രതി പവർ കടുത്ത മയക്കുമരുന്ന് അടിമയായിരുന്നു എന്നും, അന്നത്തെ ജീവിതസാഹചര്യങ്ങളാണ് ഇത്തരമൊരു അക്രമത്തിലേക്ക് നയിച്ചതെന്നും വക്കീൽ പറഞ്ഞു. മയക്കുമരുന്നിനോടുള്ള അമിതാസക്തി ഒരു ഒഴിവുകഴിവല്ലെങ്കിലും, ആ രാത്രിയിൽ നടന്ന ഭീകരമായ സംഭവങ്ങൾക്ക് അതൊരു കാരണമായേക്കാം എന്ന് പ്രതിഭാഗം കോടതിയിൽ ബോധിപ്പിച്ചു.
ശിക്ഷാവിധിയിൽ ഇളവ് നൽകണമെന്ന് വക്കീൽ അപേക്ഷിച്ചുവെങ്കിലും, ഒരു വീടിന്റെ സുരക്ഷിതത്വത്തിനുള്ളിൽ കയറി കുട്ടികളുടെ മുന്നിൽ വെച്ച് നടത്തിയ ഈ ക്രൂരതയെ കോടതി ഗൗരവമായാണ് കണ്ടത്. ആഘോഷവേളയിൽ ഒരു കുടുംബത്തിന് നേരെ ഉണ്ടായ അക്രമം സമൂഹത്തിന് തന്നെ ഭീഷണിയാണെന്ന് ജഡ്ജ് അഭിപ്രായപ്പെട്ടു. ഗാർഡ ശേഖരിച്ച തെളിവുകളും കുട്ടികളുടെ മൊഴികളും പ്രതിക്കെതിരെയുള്ള കുറ്റം തെളിയിക്കുന്നതിൽ നിർണ്ണായകമായി.
ആറ് വർഷവും ഒമ്പത് മാസവുമാണ് പവറിന് കോടതി വിധിച്ച തടവുശിക്ഷ. ഇതിൽ അവസാനത്തെ ഒമ്പത് മാസത്തെ ശിക്ഷ കോടതി സസ്പെൻഡ് ചെയ്തു. ശിക്ഷാ കാലാവധിക്ക് ശേഷം കൃത്യമായ നിരീക്ഷണത്തിലായിരിക്കും ഇയാൾ പുറത്തിറങ്ങുക.




