‘സ്വപ്നങ്ങളും കരിയറും ജീവിതവും തകർക്കപ്പെട്ട ഒട്ടേറെ സ്ത്രീകളുടെ രോഷം ഇവരെ വേട്ടയാടും’: ജ്ഞാനപീഠം നേടിയ വൈരമുത്തുവിനും, പിന്തുണച്ച കമൽ ഹാസനും എതിരെ ചിന്മയി

പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം നൽകിയതിനെതിരെ അതിശക്തമായ പ്രതിഷേധവുമായി ഗായിക ചിന്മയി ശ്രീപദ. വൈരമുത്തുവിനെ ആദരിച്ച നടപടിയെയും അദ്ദേഹത്തെ പിന്തുണട്ട നടൻ കമൽ ഹാസനെയും ചിന്മയി രൂക്ഷമായി വിമർശിച്ചു.

രാഷ്ട്രീയക്കാരും കേന്ദ്ര ഗവൺമെന്റും സിനിമാ ലോകത്തെ ഭൂരിഭാഗം പേരും നിരന്തരം ലൈംഗികാതിക്രമം നടത്തുന്ന ഒരാൾക്കൊപ്പമാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്. തനിക്ക് ഇതിൽ ലജ്ജ തോന്നുന്നു, സ്വപ്നങ്ങളും കരിയറും ജീവിതവും തകർക്കപ്പെട്ട ഒട്ടേറെ സ്ത്രീകളുടെ രോഷം ഇത്തരക്കാരെ വേട്ടയാടും – ചിന്മയി തുറന്നടിച്ചു.

താൻ ഉൾപ്പെടെയുള്ള സ്ത്രീകൾ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് 2018-ൽ തന്നെ വെളിപ്പെടുത്തലുകൾ നടത്തിയിരുന്ന കാര്യം ചിന്മയി ഓർമ്മിപ്പിച്ചു. വിവിധ പ്രായത്തിലുള്ള അനേകം സ്ത്രീകൾ ഈ ഗാനരചയിതാവിൽ നിന്ന് തങ്ങൾക്കുണ്ടായ പീഡനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിട്ടും, ഇപ്പോൾ അദ്ദേഹത്തിന് ജ്ഞാനപീഠം ലഭിച്ചിരിക്കുന്നത് അവിശ്വസനീയമാണെന്ന് അവർ പറഞ്ഞു. മുൻപ് ജയകാന്തൻ വൈരമുത്തുവിനെ പുകഴ്ത്തിയെന്ന തരത്തിൽ വ്യാജ കത്തുണ്ടാക്കിയ വ്യക്തിയാണ് ഇദ്ദേഹമെന്ന് ജയകാന്തന്റെ മകൾ തന്നെ ആരോപിച്ചിരുന്ന കാര്യവും ഗായിക ചൂണ്ടിക്കാട്ടി. കേരളത്തിൽ ഇദ്ദേഹത്തിന് ഒ.എൻ.വി കുറുപ്പ് പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ വലിയ ജനരോഷം ഉണ്ടായതിനെത്തുടർന്ന് അത് പിൻവലിക്കേണ്ടി വന്ന സാഹചര്യവും ചിന്മയി ഓർമ്മപ്പെടുത്തി. അന്ന് ഒ.എൻ.വി കുറുപ്പിനെപ്പോലൊരു മഹദ് വ്യക്തിയുടെ പേര് മോശമാക്കരുതെന്ന നിലപാടാണ് പുരസ്കാരം പിൻവലിക്കാൻ കാരണമായത്.

അക്രമകാരിക്കെതിരെ ശബ്ദമുയർത്തിയ സ്ത്രീകളെ നിശബ്ദരാക്കുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്നും, ഈ പോരാട്ടത്തിൽ തനിക്ക് വലിയ വില കൊടുക്കേണ്ടി വന്നുവെന്നും പറഞ്ഞ ചിന്മയി എന്നാൽ തന്നെപ്പോലെ ഭാഗ്യമില്ലാത്ത മറ്റ് പല സ്ത്രീകൾക്കും തങ്ങളുടെ സ്വപ്നങ്ങൾ പോലും ഉപേക്ഷിക്കേണ്ടി വന്നുവെന്നുംപറയുന്നു.

കമൽ ഹാസനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള വിമർശനത്തിൽ, സ്വന്തം പാർട്ടിയിലെ തന്നെ ഒരു സ്ത്രീ ഈ കവിക്കെതിരെ പരസ്യമായി പരാതിപ്പെട്ടിട്ടും അതൊന്നും കണക്കിലെടുക്കാതെയാണ് ഇത്തരം ആദരിക്കലുകൾ നടക്കുന്നതെന്നും ചിന്മയി ചൂണ്ടിക്കാട്ടി. പുരുഷന്മാർ എപ്പോഴും അവരുടെ സുഹൃത്തുക്കൾക്കും സഹോദരന്മാർക്കും ഉപദേഷ്ടാക്കൾക്കും ഒപ്പമേ നിൽക്കുകയുള്ളൂ. എത്ര സ്ത്രീകൾക്ക് മാനസികാഘാതം സംഭവിച്ചാലും അതൊന്നും ആരെയും അലട്ടുന്ന പ്രശ്നമല്ല എന്ന വിചിത്രമായ അവസ്ഥയാണ് നിലനിൽക്കുന്നതെന്നും ചിന്മയി തുറന്നടിച്ചു.

തമിഴ് ഗാനരചയിതാവായ വൈരമുത്തുവിനെതിരെ 2018-ലെ മീടൂ തരംഗത്തിനൊപ്പമാണ് നിരവധി ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നത്. ചിന്മയിക്ക് പുറമെ 20-ഓളം സ്ത്രീകള്‍ വൈരമുത്തുവിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍ വൈരമുത്തുവിനെതിരെ നടപടിയെടുക്കുന്നതിന് പകരം സത്യം തുറന്നുപറഞ്ഞ ചിന്മയിക്ക് സിനിമാ രംഗത്ത് പരോക്ഷമായ വിലക്ക് നേരിടുകയാണ് ചെയ്യേണ്ടി വന്നത്.

Share this news

Leave a Reply