തങ്ങളുടെ ഐറിഷ് ഷോപ്പുകളിൽ ഇ-സ്കൂട്ടറുകൾ വിൽക്കുന്നത് അവസാനിപ്പിക്കാൻ പോകുകയാണെന്ന പ്രഖ്യാപനവുമായി പ്രശസ്ത സ്പോർട്സ് റീട്ടെയ്ലർ ആയ ഡെക്കാത്‌ലോൺ. ഉപഭോക്തൃ സുരക്ഷയോടും, പുതിയ നിയമങ്ങൾ പാലിക്കുന്നതിന്റെയും ഭാഗമാണ് നടപടിയെന്ന് കമ്പനി വ്യക്തമാക്കി.
“ഉപഭോക്തൃ സുരക്ഷയ്ക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. ഉത്തരവാദിത്തമുള്ള റീട്ടെയിൽ വിൽപനയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെയും ഐറിഷ് നിയമങ്ങൾ പാലിക്കുന്നതിന്റെയും ഭാഗമായി, മൂന്നാം കക്ഷി മാർക്കറ്റ്പ്ലേസ് വിൽപനക്കാർ നൽകുന്നവ ഉൾപ്പെടെയുള്ള എല്ലാ ഇ-സ്കൂട്ടറുകളും ഞങ്ങളുടെ ഐറിഷ് വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്,” ഡെക്കാത്‌ലോൺ അയർലണ്ട് വക്താവ് പറഞ്ഞു.
നിലവിൽ, 16 വയസ്സിന് താഴെയുള്ളവർ ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഓഗസ്റ്റ് മാസത്തോടെ തന്നെ പ്രാബല്യത്തിൽ വന്നേക്കാവുന്ന പുതിയ നിയമങ്ങൾ പൂർണ്ണമായ ഒരു നിരോധനത്തിലേക്ക് എത്തുന്നില്ലെങ്കിലും, ഭാവിയിൽ പൂർണ നിരോധനം ഉണ്ടായേക്കാം എന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ പറഞ്ഞിരുന്നു.
പുതിയ നിയമപ്രകാരം ഉടൻ തന്നെ ഇ-സ്കൂട്ടറുകൾ മറ്റ് എല്ലാ വാഹനങ്ങളെയും പോലെ പരിഗണിക്കപ്പെടുകയും, ലൈസൻസിംഗും രജിസ്ട്രേഷനും ഏർപ്പെടുത്തുകയും ചെയ്യും.
പ്രായപൂർത്തിയാകാത്തവർക്ക് സ്കൂട്ടറുകൾ വിൽക്കുന്നതും പൊതുറോഡുകളിലെ ഉപയോഗത്തിനുള്ള നിയമപരമായ ആവശ്യകതകൾ പാലിക്കാത്ത സ്കൂട്ടറുകൾ വിൽക്കുന്നതും ഈ നിയമപ്രകാരം നിരോധിക്കും.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments