അയര്‍ലണ്ടില്‍ അടുത്തയാഴ്ച താപനില 26 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഈ വാരാന്ത്യത്തിന് പിന്നാലെ തിങ്കളാഴ്ചയോടെ രാജ്യത്ത് താപനില വര്‍ദ്ധിക്കാന്‍ തുടങ്ങും. ചൂട് വര്‍ദ്ധിക്കുന്നതോടെ ജനങ്ങള്‍ മുന്‍കരുതലെടുക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചൂട് ഉയരുന്നതോടെ ചെടികളിലെ പോളിനേഷന്‍ അഥവാ പരാഗണം വര്‍ദ്ധിക്കുന്നത് അലര്‍ജികള്‍ക്ക് കാരണമാകാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. പുല്ലുകളിലെ വര്‍ദ്ധിച്ച പോളനുകള്‍ ഇത്തരത്തില്‍ വലിയ രീതിയില്‍ അലര്‍ജിക്ക് കാരണാകുന്ന സമയമാണ് ഇപ്പോള്‍.
കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയ 1900-ന് ശേഷം 2026-ലെ വസന്തകാലം ഏറ്റവും ചൂടേറിയ മൂന്നാമത്തെ വസന്തകാലമായാണ് റെക്കോര്‍ഡിട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ വസന്തകാലത്ത് രാജ്യത്തെ ശരാശരി അന്തരീക്ഷ താപനില 1.1 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിച്ചിരുന്നു. മെയ് മാസത്തില്‍ ഷാനണ്‍ എയര്‍പോര്‍ട്ടില്‍ 30.6 ഡിഗ്രി എന്ന റെക്കോര്‍ഡ് താപനിലയും രേഖപ്പെടുത്തിയിരുന്നു. ഇതിന് മുമ്പത്തെ മെയ് മാസ റെക്കോര്‍ഡ് താപനില 1997 മെയ് 31-ന് രേഖപ്പെടുത്തിയ 28.4 ഡിഗ്രി ആയിരുന്നു. ഈ മെയ് മാസത്തില്‍ രാജ്യത്ത് മറ്റ് പലയിടത്തും താപനില 29 ഡിഗ്രി കടക്കുകയും ചെയ്തിരുന്നു.
അതേസമയം യുകെയില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തെക്കന്‍ ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ ആംബര്‍ വാണിങ് നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ താപനില 34 ഡിഗ്രി കടക്കുമെന്നാണ് പ്രവചനം. യുകെയില്‍ അടുത്ത വാരാന്ത്യത്തോടെ ഉഷ്ണതരംഗവും എത്താനിരിക്കുകയാണ്. ഇത് ജൂണ്‍ മാസത്തിലെ താപനില റെക്കോര്‍ഡ് തകര്‍ക്കുന്ന തരത്തിലാകാമെന്നും കരുതുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments