വേനൽ കടുത്തു; സ്വിറ്റ്സർലൻഡിലെ പ്രശസ്ത തടാകം വറ്റി വരണ്ടു; ടൂറിസത്തിന് കനത്ത തിരിച്ചടി

By Rose Malayalam Desk

സ്വിറ്റ്സർലണ്ടിലെ പ്രധാന ടൂറിസ്റ്റ് ആകർഷണ കേന്ദ്രമായിരുന്ന തടാകം കടുത്ത വേനലിൽ വറ്റി വരണ്ടു. സ്വിറ്റ്സർലൻഡും ഫ്രാൻസും തമ്മിലുള്ള അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ലാക് ഡെ ബ്രെനെ (Lake Brenets) തടാകമാണ് കടുത്ത വരൾച്ചയും തുടർച്ചയായ ഉഷ്ണതരംഗങ്ങളും കാരണം ഏതാണ്ട് പൂർണമായും വറ്റിപ്പോയത്.തടാകത്തിലെ ജലനിരപ്പ് കുത്തനെ താഴ്ന്നതോടെ ബോട്ട് സർവീസുകൾ നിർത്തിവെക്കേണ്ടിവന്നിരിക്കുകയാണ്.

സാധാരണയായി വേനൽക്കാലത്ത് ആയിരക്കണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന ഈ തടാകത്തിൽ ക്യാമ്പിംഗ്, നീന്തൽ, ബോട്ട് യാത്ര തുടങ്ങിയവ പ്രധാന ആകർഷണങ്ങളാണ്. എന്നാൽ ഇത്തവണ മാസങ്ങളായി കാര്യമായ മഴ ലഭിക്കാത്തതും തുടർച്ചയായി മൂന്ന് ഉഷ്ണതരംഗങ്ങൾ അനുഭവപ്പെട്ടതും മൂലം തടാകത്തിലേക്ക് വെള്ളമെത്തിക്കുന്ന ഡൂബ്‌സ് (Doubs) നദിയുടെ ഒഴുക്ക് ഗണ്യമായി കുറഞ്ഞു. ഇതോടെ തടാകത്തിലെ ജലനിരപ്പ് സാധാരണയേക്കാൾ 9 മീറ്ററിലധികം താഴുകയും പ്രതിദിനം ഏകദേശം 22 സെന്റിമീറ്റർ വീതം കുറയുകയും ചെയ്യുന്നു.

വെള്ളം പൂർണമായും പിൻവാങ്ങിയതിനാൽ നിരവധി വിനോദസഞ്ചാര ബോട്ടുകൾ ചെളിയിലും ഉണങ്ങിയ തടാകത്തറയിലും കുടുങ്ങിക്കിടക്കുകയാണ്. ബോട്ട് സർവീസ് നടത്തുന്ന കമ്പനികൾക്ക് വലിയ സാമ്പത്തിക നഷ്ടമാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ചില സ്ഥാപനങ്ങൾ ജീവനക്കാരെ താൽക്കാലികമായി പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

സ്വിസ് കാലാവസ്ഥാ ഏജൻസിയായ MeteoSwiss പ്രകാരം, ഏപ്രിൽ മുതൽ ലഭിച്ച മഴ സാധാരണ ലഭിക്കേണ്ടതിന്റെ പകുതിയോളം മാത്രമാണ്. 1976, 2003, 2018 വർഷങ്ങളിലെ ചരിത്രപ്രസിദ്ധമായ വരൾച്ചകളോട് താരതമ്യം ചെയ്യാവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും, ഓഗസ്റ്റ് പകുതി വരെ കാര്യമായ മഴ ലഭിക്കാൻ സാധ്യത കുറവാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമായാണ് ഈ സംഭവത്തെ വിദഗ്ധർ വിലയിരുത്തുന്നത്. മുമ്പും ഈ തടാകം വരണ്ടിട്ടുണ്ടെങ്കിലും, ഇത്തരത്തിലുള്ള സംഭവങ്ങൾ ഇപ്പോൾ കൂടുതൽ ഇടവേളയില്ലാതെ ആവർത്തിക്കുന്നതായി പ്രദേശവാസികളും ടൂറിസം മേഖലയിലുള്ളവരും ആശങ്ക പ്രകടിപ്പിക്കുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments