ടാൽക്കം പൗഡർ അർബുദത്തിന് കാരണമായെന്ന കേസുകൾ ഒത്തുതീർപ്പാക്കാൻ 5.5 ബില്യൺ ഡോളർ വാഗ്ദാനം ചെയ്ത് ജോൺസൺ ആൻഡ് ജോൺസൺ; ക്യാൻസർ ആരോപണവും നിഷേധിച്ചു

By Rose Malayalam Desk

തങ്ങളുടെ ടാൽക്കം പൗഡർ ഉൽപ്പന്നങ്ങൾ അണ്ഡാശയ അർബുദത്തിന് കാരണമായെന്ന് ആരോപിച്ച് നൽകിയ പതിനായിരക്കണക്കിന് കേസുകൾ ഒത്തുതീർപ്പാക്കുന്നതിനായി 5.5 ബില്യൺ ഡോളർ (4.83 ബില്യൺ യൂറോ) വാഗ്ദാനം ചെയ്ത് പ്രശസ്ത അമേരിക്കൻ പൗഡർ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ. പൗഡർ ക്യാൻസറിനു കാരണമായി എന്നാരോപിച്ച് ന്യൂജേഴ്‌സി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് എതിരെ വർഷങ്ങളായി നടക്കുന്ന നിയമപോരാട്ടങ്ങൾ അവസാനിപ്പിക്കാനാണ് ഈ ഒത്തുതീർപ്പ് ലക്ഷ്യമിടുന്നത്.

ബാക്കിയുള്ള ഏകദേശം 76,000 കേസുകൾ ഈ ഒത്തുതീർപ്പിന്റെ പരിധിയിൽ വരുമെന്ന് ജോൺസൺ ആൻഡ് ജോൺസൺ തിങ്കളാഴ്ച പറഞ്ഞു. അതേസമയം തങ്ങളുടെ ടാൽകം പൗഡർ ഉൽപ്പന്നങ്ങൾ അർബുദത്തിന് കാരണമായി എന്ന വാദം കമ്പനി നിഷേധിച്ചു. ഇതിനു ആവശ്യമായ ശാസ്ത്രീയ തെളിവുകൾ ഇല്ല എന്ന് കമ്പനി വാദിക്കുന്നുണ്ടെങ്കിലും, 2020 മുതൽ അമേരിക്കയിലും കാനഡയിലും ബേബി പൗഡറുകളുടെ വിൽപന കമ്പനി നിർത്തി വച്ചിട്ടുണ്ട്.

“ഈ ഒത്തുതീർപ്പ് കമ്പനിക്ക് ഈ വിഷയം മാറ്റിവെക്കാനും, ജീവൻ രക്ഷിക്കുന്ന മരുന്നുകളും ഉപകരണങ്ങളും വികസിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവസരമൊരുക്കുന്നു,” ജോൺസൺ ആൻഡ് ജോൺസൺ. പ്രസ്താവനയിൽ പറഞ്ഞു.

തങ്ങളുടെ ടാൽക്കം പൗഡറിൽ അർബുദത്തിന് കാരണമാകുന്ന ആസ്ബറ്റോസിന്റെ അംശം അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ചുള്ള മിക്ക കേസുകളും കമ്പനി മുമ്പ് ഒത്തുതീർപ്പാക്കിയിട്ടുണ്ട്.
2025-ൽ ഫയൽ ചെയ്ത സമാനമായ അവകാശവാദങ്ങളുമായി ബന്ധപ്പെട്ട് യുകെയിലും കമ്പനി നിയമനടപടി നേരിടുന്നുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments