പണമില്ല: അയർലണ്ടിൽ മക്കൾക്ക് നൽകാനായി സ്വന്തം ഭക്ഷണം ഉപേക്ഷിച്ച് 41% രക്ഷിതാക്കൾ

ജീവിതച്ചെലവ് കുതിച്ചുയര്‍ന്ന അയര്‍ലണ്ടില്‍ തങ്ങളുടെ മക്കള്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി 41% രക്ഷിതാക്കളും ചിലപ്പോഴെല്ലാം സ്വന്തം ഭക്ഷണം ഒഴിവാക്കുകയോ, അളവ് കുറയ്ക്കുകയോ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. കുട്ടികളുടെ ചാരിറ്റി സംഘടനയായ Barnardos നടത്തിയ Food Insecurity Research 2023 സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. 2022-ല്‍ ഇങ്ങനെ ചെയ്തവരുടെ എണ്ണം 29% ആയിരുന്നു എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.

1,000 പേര്‍ പങ്കെടുത്ത് കഴിഞ്ഞ നവംബര്‍ മാസത്തില്‍ നടത്തിയ സര്‍വേയില്‍, കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനായി തങ്ങള്‍ മറ്റുള്ളവരില്‍ നിന്നും പണം കടം വാങ്ങേണ്ടിവന്നതായി 24% പേര്‍ പ്രതികരിച്ചു. 2022-ല്‍ ഇത് 16% ആയിരുന്നു. 26% രക്ഷിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് കഴിഞ്ഞ വര്‍ഷം മതിയായ ഭക്ഷണം ലഭിച്ചില്ല എന്ന് കരുതുന്നവരുമാണ്.

ആവശ്യത്തിന് ഭക്ഷണം വാങ്ങാനായി മറ്റ് ചെലവുകള്‍ കുറച്ചതായും രക്ഷിതാക്കള്‍ പ്രതികരിച്ചിട്ടുണ്ട്. 48% പേര്‍ വസ്ത്രങ്ങള്‍ക്ക് ചെലവിടുന്ന തുക കുറച്ചപ്പോള്‍, 54% പേരാണ് സ്വന്തം വിനോദത്തിന് ചെലവിടുന്ന തുക മിച്ചം പിടിച്ച് ഭക്ഷണം വാങ്ങിയത്. 25% പേരാകട്ടെ ചികിത്സയ്ക്ക് മുടക്കുന്ന പണം കുറച്ച് അത് ഭക്ഷണത്തിനായി ഉപയോഗിക്കുകയും ചെയ്തു.

അതേസമയം തങ്ങള്‍ ഭക്ഷണം വാങ്ങാനായി മറ്റ് ചെലവുകളൊന്നും കുറയ്‌ക്കേണ്ടി വന്നിട്ടില്ലെന്ന് പ്രതികരിച്ചവര്‍ 27% ആണ്. 2022-ല്‍ ഇത് 36% ആയിരുന്നു. സമൂഹത്തില്‍ ദാരിദ്ര്യം പടരുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍.

വരുമാനം കുറഞ്ഞ കുടുംബങ്ങള്‍ക്ക് അടുത്ത ബജറ്റില്‍ കൂടുതല്‍ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കണമെന്ന് സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് Barnardos സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: