യുകെയിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി ഋഷി സുനകിന്റെ എതിരാളികളായ ലേബർ പാർട്ടി വമ്പൻ ജയം നേടുമെന്ന് എക്സിറ്റ് പോളുകൾ

യുകെയില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ്. നിലവിലെ പ്രധാനമന്ത്രി ഋഷി സുനകിന്റെ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ്‌സാണ് കഴിഞ്ഞ 14 വര്‍ഷമായി യുകെയില്‍ ഭരണത്തിലിരിക്കുന്നത്. എന്നാല്‍ വലിയ രീതിയിലുള്ള ഭരണവിരുദ്ധവികാരം രാജ്യത്തുണ്ടെന്നും, എതിരാളികളായ ലേബര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമുണ്ടാക്കുമെന്നുമാണ് എക്‌സിറ്റ് പോളുകള്‍. നാളെയാണ് ഫലം അറിയുക.

ഋഷി സുനക് ഇത്തവണയും മത്സര രംഗത്തുണ്ടെങ്കിലും ലേബര്‍ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി കെയര്‍ സ്റ്റാമര്‍ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. 650 അംഗ ഹൗസ് ഓഫ് കോമണ്‍സില്‍ 400 സീറ്റിലധികം ലേബര്‍ പാര്‍ട്ടി നേടുമെന്നാണ് പ്രവചനം.

കുടിയേറ്റ പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രതിസന്ധി, ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം സുനകിന് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. ഭരണത്തിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നതോടെയാണ് 2025 ജനുവരി വരെ സര്‍ക്കാരിന് കാലയളവ് പൂര്‍ത്തിയാക്കാന്‍ സമയമുണ്ടായിട്ടും അതിന് കാത്തുനില്‍ക്കാതെ സുനക് നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 2022 ഒക്ടോബറിലാണ് ഇന്ത്യന്‍ വംശജന്‍ കൂടിയായ സുനക് യുകെയുടെ പ്രധാനമന്ത്രിയാകുന്നത്. ലിസ് ട്രസ് രാജിവച്ചതോടെയായിരുന്നു ഇത്.

Share this news

Leave a Reply

%d bloggers like this: