ടെസ്റ്റ്‌ ക്രിക്കെറ്റില്‍ ഹാട്രിക് വിജയത്തോടെ റെക്കോര്‍ഡ്‌ നേട്ടവുമായി അയര്‍ലണ്ട് ടീം; സിംബാബ്‌വെക്കെതിരെ മിന്നും ജയം

അയര്‍ലണ്ട് സ്പിന്നര്‍ മാത്യൂ ഹംഫ്രീസ് കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്തതോടെ ബുലാവായോയിൽ സിംബാബ്‌വെക്കെതിരെ നടന്ന മൂന്നാം ടെസ്റ്റിൽ  അയര്‍ലണ്ടിന് 63 റണ്‍സിന്‍റെ മിന്നും ജയം. ആറ് വിക്കറ്റ് നേടിയ ഹംഫ്രീസിന്റെ മികച്ച ബൗളിംഗ് പ്രകടനമാണ് ടീമിന് തുടർച്ചയായ മൂന്നാമത്തെ ടെസ്റ്റ് വിജയം നേടിക്കൊടുത്തത്.

ഇടം കൈ സ്പിന്നർ ഹംഫ്രീസ് അവസാന ദിവസത്തെ മൂന്ന് വിക്കറ്റുകളിൽ രണ്ടെണ്ണം സ്വന്തമാക്കി. ന്യൂമാൻ ന്യാംഹുരിയെ എൽബിഡബ്ല്യൂ ചെയ്‌തതിന് പിന്നാലെ, മത്സരത്തിലെ ടോപ്പ് സ്കോററായ വെസ്‌ലി മധേവേരെയെ (84) ക്ലീൻ ബൗൾഡ് ചെയ്തു.

292 റൺസിന്റെ വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെയുടെ പ്രധാന പ്രതീക്ഷയായിരുന്നു മധേവെരെ. എന്നാൽ അദ്ദേഹത്തിന്റെ പുറത്താകലോടെ സിംബാബ് വെയുടെ വിജയ പ്രതീക്ഷകൾ അവസാനിച്ചു.

ഹംഫ്രീസ് 57 റൺസ് വഴങ്ങി ആറ് വിക്കറ്റ് നേടി ഐറിഷ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തു. അവസാന വിക്കറ്റ് വീഴ്ത്തിയ ആൻഡി മക്ബ്രൈൻ, മുൻ ഐറിഷ് ബൗളിംഗ് റെക്കോർഡ് സ്വന്തമാക്കിയ താരമാണ്. മൽസരത്തിൽ നാലു വിക്കറ്റുകളും 106 റൺസും നേടി തകർപ്പൻ ഓൾറൗണ്ടർ പ്രകടനം മക്ബ്രൈൻ പുറത്തെടുത്തു.

ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ വിജയം നേടാൻ എട്ട് മത്സരങ്ങൾ കാത്തുനിന്ന അയര്‍ലണ്ട്, ഇപ്പോൾ ആദ്യ 10 ടെസ്റ്റുകളിൽ തുടർച്ചയായി മൂന്ന് ടെസ്റ്റ് വിജയങ്ങൾ നേടിയ ഒരേയൊരു ടീമായി മാറി ചരിത്രം കുറിച്ചു. കഴിഞ്ഞ വർഷം ബെൽഫാസ്റ്റിൽ സിംബാബ്‌വേയ്ക്കെതിരെയും അഫ്ഗാനിസ്ഥാനെതിരെയും ടീം വിജയിച്ചിരുന്നു. ആദ്യ 10 ടെസ്റ്റുകളിൽ
ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടുന്ന രണ്ടാമത്തെ ടീമും അയർലൻഡാണ്, ആറ് വിജയങ്ങൾ നേടിയ ഓസ്‌ട്രേലിയയാണ് മുന്‍പില്‍. ആദ്യ 10 ടെസ്റ്റുകളിൽ സമനിലയില്ലാത്ത ഏക ടീമും അയർലൻഡാണ്.

Share this news

Leave a Reply

%d bloggers like this: