Shannon Airport-ൽ സുരക്ഷാ വീഴ്ച്ച. സുരക്ഷ ഭേദിച്ച് വിമാനങ്ങൾ നിർത്തിയിടുന്ന സ്ഥലത്ത് പ്രവേശിക്കുകയും, ഒരു വിമാനത്തിന് കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്ത മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്തതായി ഗാർഡ അറിയിച്ചു. സംഭവത്തിൽ ഒരു ഗാർഡയ്ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ട് 4.30-ഓടെ ആണ് സംഭവം. ഇതിന് തൊട്ടു മുമ്പായി ഒരു വിമാനം ലാൻഡ് ചെയ്തിരുന്നു. സുരക്ഷ ലംഘിച്ചതായി കണ്ടെത്തിയതോടെ ലാൻഡ് ചെയ്യാനിരുന്ന മൂന്ന് വിമാനങ്ങൾ തടയുകയും ചെയ്തു. സുരക്ഷ ഭേദിച്ച് എയർപോർട്ടിന്റെ എയർസൈഡിൽ കടന്ന മൂന്ന് സ്ത്രീകൾ അവിടെ നിർത്തിയിട്ടിരുന്ന Omni Air International Boeing 767-330(ER) വിമാനത്തിന് നേരെ ചുവപ്പ് പെയിന്റ് എറിഞ്ഞതയാണ് വിവരം. ഇവരെ എല്ലാവരെയും അറസ്റ്റ് ചെയ്ത ശേഷം 5 മണിയോടെ എയർപോർട്ട് പ്രവർത്തനം സാധാരണ നിലയിലായി.
ആളുകളെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ഒരു ഗാർഡ ഉദ്യോഗസ്ഥയ്ക്ക് പരിക്ക് പറ്റിയത്. ഇവരെ University Hospital Limerick-ൽ എത്തിച്ച് ചികിത്സ നൽകി. പരിക്ക് ഗുരുതരമല്ല.
മെയ് 1-ന് എയർപോർട്ടിലെ സെക്യൂരിറ്റി ഫെൻസിൽ ഒരു വാൻ ഇടിച്ച് കയറിയതിനെ തുടർന്ന് സുരക്ഷാ മേഖലയിൽ പ്രവേശിച്ചെന്ന് ആരോപിച്ച് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.