ഇയുവിൽ ജീവിതച്ചെലവ് ഏറ്റവുമേറിയ രണ്ടാമത്തെ രാജ്യം അയർലണ്ട്; ഭക്ഷണം, ഇന്ധനം എന്നിവയ്‌ക്കെല്ലാം ഇയു ശരാശരിക്ക് മുകളിൽ വില

യൂറോപ്യന്‍ യൂണിയനില്‍ ജീവിതച്ചെലവ് ഏറ്റവും കൂടിയ രണ്ടാമത്തെ രാജ്യമായി അയര്‍ലണ്ട്. ഡെന്മാര്‍ക്ക് മാത്രമാണ് പുതിയ പട്ടികയില്‍ അയര്‍ലണ്ടിന് മുന്നിലുള്ളത്. ഇയുവിലെ ശരാശരി ജീവിതച്ചെലവിനെക്കാള്‍ 38% അധികമാണ് അയര്‍ലണ്ടില്‍ എന്നും യൂറോസ്റ്റാറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2015-ല്‍ 28% അധികമായിരുന്നു ഇത്.

ടൊബാക്കോ, ആല്‍ക്കഹോള്‍ എന്നിവയ്ക്ക് ഏറ്റവും ചെലവേറിയ ഇയു രാജ്യം അയര്‍ലണ്ടാണ്. ഇയു ശരാശരിയെക്കാള്‍ 205% ആണ് ഇവയ്ക്ക് ഇവിടെ വില. ഉയര്‍ന്ന നികുതി, ആല്‍ക്കഹോളിന് മിനിമം യൂണിറ്റ് പ്രൈസ് ഏര്‍പ്പെടുത്തിയത് എന്നിവയാണ് ഇതിന് പ്രധാന കാരണം. ആല്‍ക്കഹോള്‍ വിലയുടെ മാത്രം കാര്യമെടുത്താല്‍ ഫിന്‍ലന്‍ഡിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് അയര്‍ലണ്ട്. ഇയു ശരാശരിയെക്കാള്‍ 198% ആണ് രാജ്യത്തെ ആല്‍ക്കഹോള്‍ വില.

ഭക്ഷണം, നോണ്‍ ആല്‍ക്കഹോളിക് ഡ്രിങ്കുകള്‍ എന്നിവയ്ക്ക് ഇയുവില്‍ ഏറ്റവും ചെലവേറിയ മൂന്നാമത്തെ രാജ്യവും അയര്‍ലണ്ടാണ്. ലക്‌സംബര്‍ഗ്, ഡെന്മാര്‍ക്ക് എന്നിവയാണ് ഇക്കാര്യത്തില്‍ അയര്‍ലണ്ടിന് മുന്നില്‍. ഇയു ശരിശരിയെക്കാള്‍ 15% അധികമാണ് ഭക്ഷണത്തിനും, നോണ്‍ ആല്‍ക്കഹോളിക് ഡ്രിങ്ക്‌സിനും അയര്‍ലണ്ടില്‍ നല്‍കേണ്ടിവരുന്ന വില. അതേസമയം 2020-ല്‍ ഇത് 21% അധികമായിരുന്നു.

അയര്‍ലണ്ടിലെ റസ്റ്ററന്റ്, ഹോട്ടല്‍ എന്നിവിടങ്ങളിലും ചെലവ് വളരെയധികമാണ്. ഇക്കാര്യത്തില്‍ ഡെന്മാര്‍ക്ക് മാത്രമാണ് അയര്‍ലണ്ടിന് മുമ്പിലുള്ളത്. ഇയു ശരാശരിയെക്കാള്‍ 29% ആണ് ഈ മേഖലയിലെ ചെലവ്.

വൈദ്യുതി, ഗ്യാസ്, ഇന്ധനങ്ങള്‍ എന്നിവയ്ക്ക് ഇയുവില്‍ ഏറ്റവും ചെലവേറിയ മൂന്നാമത്തെ രാജ്യമാണ് അയര്‍ലണ്ട്. ഇയു ശരാശരിയെക്കാള്‍ 17% ആണ് അധികം. ഇവിടുത്തെ കമ്മ്യൂണിക്കേഷന്‍ മേഖല ഇയു ശരാശരിയെക്കാള്‍ 40% ചിലവേറിയതുമാണ്.

അതേസമയം അയര്‍ലണ്ടില്‍ വസ്ത്രങ്ങള്‍ക്ക് ഇയു ശരാശരിയെക്കാള്‍ 1% വില കുറവാണ്. ലിത്വാനിയ, ലാത്വിയ, പോളണ്ട് എന്നീ രാജ്യങ്ങളെക്കാളും കുറവ് വിലയ്ക്ക് ഇവിടെ വസ്ത്രങ്ങള്‍ ലഭിക്കും. എന്നാല്‍ ഫര്‍ണ്ണിച്ചര്‍, കാര്‍പ്പറ്റ്, ഫ്‌ളോറിങ് എന്നിവ അയര്‍ലണ്ടില്‍ ഇയു ശരാശരിയെക്കാള്‍ 6% ചെലവേറിയതാണ്. വീട്ടുപകരണങ്ങള്‍ക്ക് ഇയു ശരാശരിയെക്കാള്‍ 9% ആണ് അധികവില.

അയര്‍ലണ്ടില്‍ ശമ്പളം അധികമാണ് എന്നതും, ചില മേഖലകളില്‍ മത്സരം കുറവാണ് എന്നതും, ചില വസ്തുക്കളുടെ മേല്‍ ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തിയതുമെല്ലാമാണ് ജീവിതച്ചെലവ് വില ഉയരാന്‍ കാരണം. അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് പൊതുഗതാഗതം, ചൈല്‍ഡ് കെയര്‍ എന്നിവയിലൊന്നും വേണ്ടത്ര സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കുന്നുമില്ല. വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഉയര്‍ന്ന ഇന്‍ഷുറന്‍സ് തുകയും, ഊര്‍ജ്ജവിലയും നല്‍കേണ്ടിവരികയുമാണ്. ഇത് അവര്‍ ഈടാക്കുന്നതാകട്ടെ ഉപഭോക്താക്കളില്‍ നിന്നും.

അതേസമയം ഇയു അംഗങ്ങളല്ലെങ്കിലും പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഐസ്ലന്‍ഡ്, നോര്‍വേ, സ്വിറ്റ്‌സര്‍ലണ്ട് എന്നിവിടങ്ങളില്‍ ജീവിതച്ചെലവ് അയര്‍ലണ്ടിനെക്കാള്‍ അധികമാണ്. എന്നാല്‍ അവിടങ്ങളില്‍ ശമ്പളം ഇവിടുത്തെക്കാള്‍ വളരെയധികവും, ആരോഗ്യരംഗം, ചൈല്‍ഡ് കെയര്‍, പൊതുഗതാഗതം എന്നിവയിലെല്ലാം മികച്ച സര്‍ക്കാര്‍ സബ്‌സിഡിയും ലഭിക്കുന്നു.

Share this news

Leave a Reply