ഇസ്രായേൽ- ഇറാൻ യുദ്ധം: മലയാളികൾ അടക്കം ആയിരക്കണക്കിന് യാത്രക്കാർ ദോഹ എയർപോർട്ടിൽ കുടുങ്ങിക്കിടക്കുന്നു

കഴിഞ്ഞ ദിവസം വ്യോമപാത അടച്ചതിനെ തുടർന്ന് ദോഹ, ദുബായ് എയർപോർട്ടുകളിൽ ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങിക്കിടക്കുന്നു. മലയാളികൾ അടക്കമുള്ളവരാണ് വിമാനങ്ങൾ റദ്ദാക്കിയതും, വൈകിയതും കാരണം വിഷമത്തിലായിരിക്കുന്നത്. ഇന്നലെ ഖത്തറിലെ യുഎസ് വ്യോമതാവളത്തിനു നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയത്തോടെയാണ് ഖത്തർ വ്യോമപാത അടച്ചത്. ഖത്തറിനു പിന്നാലെ ബഹ്‌റൈൻ, കുവൈറ്റ്‌ എന്നിവയും വ്യോമപാത താൽക്കാലത്തേക്ക് അടിച്ചിരുന്നു. ഇറാൻ ആക്രമണം അവസാനിപ്പിച്ചതിനു പിന്നാലെ വ്യോമപാത തുറന്നെങ്കിലും സർവീസുകൾ താറുമാറായി. പല വിമാനങ്ങളും റദ്ദാക്കുകയോ വഴി തിരിച്ചു വിടുകയോ ചെയ്തത് ആയിരക്കണക്കിന് യാത്രക്കാരെ വലച്ചിരിക്കുകയാണ്.

പല യാത്രക്കാരും ദോഹ ഹമദ് എയർപോർട്ടിൽ മണിക്കൂറുകളാണ് വിമാനത്തിൽ കയറാനായി ക്യൂ നിൽക്കുന്നത്. 19 മണിക്കൂറായി ഉറങ്ങാത്തവർ പോലും ഉണ്ട്. ക്യൂവിൽ കാത്തുനിൽക്കുന്നവർക്ക് അധികൃതർ വെള്ളം മാത്രമേ നൽകിയുള്ളൂ എന്നും പരാതിയുണ്ട്. ദോഹ എയർപോർട്ടിൽ മാത്രം 25,000 പേർ കുടുങ്ങിയതായാണ് റിപ്പോർട്ട്‌. ഇവിടെ 250 സർവീസുകൾ മുടങ്ങുകയും, 238 എണ്ണം വൈകുകയും ചെയ്തതായാണ് വിവരം.

ദുബായ് എയർപോർട്ടിലും സ്ഥിതി സമാനമാണ്. ഇവിടെ 145 സർവീസുകൾ റദ്ദാക്കിയപ്പോൾ 450-ലധികം സർവീസുകൾ വൈകി.

സർവീസുകൾ സാധാരണ ഗതിയിലാക്കാൻ ശ്രമം നടത്തി വരികയാണെന്നും, ജൂൺ 26 വരെ സർവീസുകളെ ബാധിച്ചെക്കാമെന്നും ഖത്തർ എയർവേയ്‌സ് പറഞ്ഞു.

യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അനവധി വിമാന സർവീസുകൾ ആശ്രയിക്കുന്നത് ഗൾഫ് മേഖലയിലെ എയർപോർട്ടുകളെയാണ് എന്നതാണ് ഇറാൻ – ഇസ്രായേൽ യുദ്ധം ഇത്രകണ്ടു സർവീസുകളെ ബാധിക്കാൻ കാരണം. റഷ്യ-ഉക്രെയിൻ യുദ്ധം കാരണം അവരുടെ വ്യോമപാത ഉപയോഗിക്കാൻ സാധിക്കാത്തത് ഇവിടുത്തെ തിരക്ക് കൂട്ടുകയും ചെയ്തു. അയർലണ്ടിലേയ്ക്കുള്ള ഇന്ത്യക്കാർ അടക്കം ഈ റൂട്ട് വഴിയാണ് യാത്ര ചെയ്യുന്നത്.

അതേസമയം യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ്‌ ഡോണാൾഡ് ട്രമ്പ് ഇസ്രായേലിനോട് ആവശ്യപ്പെടുകയും വെടിനിർത്താൽ നിലവിൽ വന്നതായി പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും ആക്രമണം അവസാനിച്ചില്ല എന്നാണ് റിപ്പോർട്ട്‌. ഇറാൻ വെടിനിർത്തൽ ലംഘിച്ചതായി ആരോപിച്ച ഇസ്രായേൽ ഇറാനിൽ ആക്രമണം നടത്തി. എന്നാൽ വെടിനിർത്തൽ ലംഘിച്ചു എന്ന ആരോപണം ഇറാൻ നിഷേധിച്ചു.

Share this news

Leave a Reply