ഉദ്ധാരണ പ്രശ്‍നം പരിഹരിക്കാൻ ‘കൃത്രിമ ലിംഗം’; അയർലണ്ടിൽ നാല് വർഷത്തിനിനിടെ 27 പേർക്ക് വച്ചുപിടിപ്പിച്ചു

അയര്‍ലണ്ടിലെ സര്‍ക്കാര്‍ ആശുപത്രികളിലായി കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 27 പേര്‍ക്ക് ‘കൃത്രിമ ലിംഗം’ വച്ചുപിടിപ്പിച്ചതായി റിപ്പോര്‍ട്ട്. ഉദ്ധാരണശേഷി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കുള്ള ചികിത്സയുടെ ഭാഗമായാണ് penile prostheses എന്നറിയപ്പെടുന്ന ഈ ഉപകരണം വച്ച് പിടിപ്പിച്ചത്. ഏകദേശം 500,000 യൂറോയാണ് ഇവര്‍ക്കായി ചെലവായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Three-piece inflatable penile prosthesis (3p-IPP) എന്ന മോഡലാണ് പൊതുവെ ഉപയോഗിച്ചിട്ടുള്ളത്. Health Service Executive (HSE)-ക്ക് കീഴിലുള്ള ആശുപത്രികളിലായി കഴിഞ്ഞ വര്‍ഷം മാത്രം എട്ട് പേര്‍ക്ക് ഈ ഉപകരണം വച്ച് പിടിപ്പിച്ചു. ലിംഗത്തിന്റെ ഉദ്ധാരണശേഷി സാധാരണഗതിയിലാകാന്‍ ഈ ഉപകരണം സഹായിക്കും.

അതേസമയം ഉപകരണം വച്ച് പിടിപ്പിക്കുന്നതിന് എത്ര യൂറോയാണ് ചെലവെന്ന് HSE വ്യക്തമാക്കിയില്ല. യുകെയിലെ സ്വകാര്യ ക്ലിനിക്കുകളില്‍ ഏകദേശം 17,500 യൂറോയാണ് ഇതിന്റെ ചെലവ്.

ലിംഗത്തിന് ഉദ്ധാരണ പ്രശ്‌നമുണ്ടാകുകയും, നിരവധി ചികിത്സകള്‍ക്ക് ശേഷവും സ്ഥിതി വ്യാത്യസപ്പെടാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് വലിയ അനുഗ്രഹമാണ് ഈ ചികിത്സ. മാനസിക ആഘാതങ്ങള്‍, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, പ്രോസ്‌റ്റേറ്റ് നീക്കം ചെയ്യല്‍ എന്നിവയെല്ലാം ഉദ്ധാരണശേഷി ഇല്ലാതാക്കിയേക്കാം. ഉദ്ധാരണശേഷിക്കുറവിനുള്ള ഏറ്റവും മികച്ച ചികിത്സയായാണ് ഇതിനെ വിലയിരുത്തുന്നത്.

Irish Medical Journal മുമ്പ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 2008-നും 2017-നും ഇടയില്‍ ഈ ചികിത്സ നടത്തിയവരില്‍ 86% പേരും അത് ഫലം കണ്ടതായാണ് പ്രതികരിച്ചത്. എന്നാല്‍ ചിലരില്‍ ഉപകരണം പ്രവര്‍ത്തിക്കാതെ വന്നത് കാരണവും, ഇന്‍ഫെക്ഷന്‍ കാരണവും വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടതായും വന്നു.

Share this news

Leave a Reply