Our Lady of Lourdes Hospital-ൽ ജീവനക്കാർക്ക് നേരെ ആക്രമണം; ആക്രമണം നടത്തിയത് രോഗി

ഡ്രോഗഡയിലെ Our Lady of Lourdes Hospital-ല്‍ ജീവനക്കാര്‍ക്ക് നേരെ ആക്രമണം. ഒരു പുരുഷ നഴ്‌സിനെയും, ആശുപത്രിയിലെ വനിതാ ക്ലീനിങ് സ്റ്റാഫിനെ ഒരാള്‍ ആക്രമിച്ച് ശ്വാസം മുട്ടിക്കുകയാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ചയാണ് സംഭവം ഉണ്ടായതെന്നും, ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട ഒരു രോഗിയായിരുന്നു അക്രമിയെന്നും Irish Mirror റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമിയെ മയക്കാനായി ഡോക്ടര്‍മാര്‍ ഇയാള്‍ക്ക് ഇന്‍ജക്ഷന്‍ നല്‍കിയതായും റിപ്പോര്‍ട്ട് പറയുന്നുണ്ട്.

ജീവനക്കാര്‍ക്ക് കാര്യമായ പരിക്കേറ്റില്ലെങ്കിലും ദേഹത്ത് പാടുകള്‍ വീണു. ഇരുവരും വല്ലാതെ ഭയന്നുപോയതായും ദൃക്‌സാക്ഷികള്‍ പറയുന്നു. അക്രമത്തില്‍ നിന്നും ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരു വാതിലിന് കേടുപാട് സംഭവിക്കുകയുമുണ്ടായി.

ഈ സംഭവത്തോടെ ആശുപത്രി ജീവനക്കാരുടെ സുരക്ഷയില്‍ വീണ്ടും ആശങ്ക രൂപപ്പെട്ടിരിക്കുകയാണ്. Sinn Fein അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം സംഭവത്തില്‍ HSE ഇതുവരെ പ്രതികരിച്ചിട്ടില്ല.

സംഭവത്തെ തുടര്‍ന്ന് Our Lady of Lourdes Hospital-ലെ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലുള്ള 24 മണിക്കൂര്‍ സെക്യൂരിറ്റി ക്യാമറ ജനുവരി 14 മുതല്‍ വീണ്ടും മുഴുവന്‍ സമയം പ്രവര്‍ത്തിപ്പിക്കും. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി എതാനും മാസങ്ങള്‍ക്ക് മുമ്പ് രാത്രി 12 മണി മുതല്‍ ഉച്ച വരെ ക്യാമറ ഓഫ് ചെയ്യുന്ന പതിവുണ്ടായിരുന്നു.

Share this news

Leave a Reply