കടലിൽ ഒറ്റപ്പെട്ടു പോയ അമ്മയെയും കുഞ്ഞുസഹോദരങ്ങളെയും രക്ഷിക്കാൻ നാലു മണിക്കൂർ നേരം തീരത്തേയ്ക്ക് നീന്തി 13-കാരൻ; ഓസ്റ്റിൻ എന്ന കൗമാരക്കാരന്റെ അത്ഭുതയാത്ര ലോകശ്രദ്ധയിൽ!

ഓസ്‌ട്രേലിയയില്‍ കടലില്‍ കുടുങ്ങിയ അമ്മയെയും, തന്റെ രണ്ട് ഇളയ സഹോദരങ്ങളെയും രക്ഷിക്കാനായി 13-കാരന്‍ നീന്തിയത് നാല് മണിക്കൂര്‍ നേരം. ഓസ്റ്റിന്‍ ആപ്പിള്‍ബീ (Austin Appelbee) എന്ന കൗമാരക്കാരനാണ് ഈ അത്ഭുത യാത്രയിലൂടെ പ്രശസ്തനായിരിക്കുന്നത്. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ ക്വിന്‍ഡാലപ്പ് പ്രദേശത്തെ കടലില്‍ പോട്ടുപോയ അമ്മയായ ജൊവാന്‍ അപ്പിള്‍ബീ (47), 12 വയസുള്ള സഹോദരന്‍ ബ്യൂ, എട്ട് വയസുള്ള സഹോദരി ഗ്രേസ് എന്നിവര്‍ക്ക് സഹായമെത്തിക്കാനായാണ് ഓസ്റ്റിന്‍, നാല് കിലോമീറ്റര്‍ ദൂരം തീരത്തേയ്ക്ക് നീന്തിയത്.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ പെര്‍ത്ത് സ്വദേശികളാണ് ഓസ്റ്റിനും കുടുംബവും. അവധിയാഘോഷിക്കാനെത്തിയ ഇവര്‍ കയാക്ക് ബോട്ടുകളിലും, പാഡിലുകളിലുമായാണ് ഉച്ചയോടെ കടലില്‍ പോയത്. എന്നാല്‍ ശക്തമായ കാറ്റിലും. പ്രക്ഷുബ്ധമായ തിരകളിലും പെട്ട് കടലില്‍ ദൂരെയായി ഒറ്റപ്പെടുകയായിരുന്നു.

തുടര്‍ന്ന് കുടുംബത്തെ രക്ഷിക്കാനായി ഓസ്റ്റിന്‍ കരയിലേയ്ക്ക് നീന്തി. ആദ്യം ഒരു കയാക്കിലായിരുന്നു തീരത്തേയ്ക്ക് യാത്രയാരംഭിച്ചതെങ്കിലും ഇത് വെള്ളംകയറി മുങ്ങിപ്പോയി. പിന്നീട് ലൈഫ് ജാക്കറ്റിട്ട് നീന്താനാരംഭിച്ചെങ്കിലും നീന്തലിന് വേഗം കുറവായത് കാരണം ജാക്കറ്റ് ഉപേക്ഷിച്ചു. പ്രക്ഷുബ്ധമായ കടലിലൂടെ നാല് മണിക്കൂറോളം നീന്തി വൈകിട്ട് 6 മണിയോടെ തീരമണഞ്ഞ ഓസ്റ്റിന്‍ അലാറം അടിക്കുകയായിരുന്നു.

 ഓസ്റ്റിനും കുടുംബവും

ഈ സമയമത്രയും ‘നീന്തൂ. നീന്തൂ’ എന്ന് മാത്രമായിരുന്നു താന്‍ സ്വയം പറഞ്ഞുകൊണ്ടിരുന്നതെന്ന് ഓസ്റ്റിന്‍ പറഞ്ഞു. മനസില്‍ ശുഭാപ്തിവിശ്വാസം നിറയ്ക്കാനും ശ്രദ്ധിച്ചു.

ഓസ്റ്റിന്‍ കരയില്‍ തിരിച്ചെത്തി വിവരം നല്‍കിയതിന് പിന്നാലെ രാത്രി 8.30-ഓടെ അധികൃതര്‍ ഹെലികോപ്റ്ററിലെത്തി അമ്മയെയും, ഇളയ കുട്ടികളെയും രക്ഷിച്ചു. ഏകദേശം 10 മണിക്കൂര്‍ നേരമാണ് ഇവര്‍ ലൈഫ് ജാക്കറ്റുകളുമണിഞ്ഞ് പാഡില്‍ ബോര്‍ഡില്‍ പിടിച്ച് കടലില്‍ കിടന്നത്.

മൂന്ന് മക്കളെയും തനിയെ വിട്ട് സഹായത്തിനായി താന്‍ തീരത്തേയ്ക്ക് നീന്തിയാല്‍ അത് കുട്ടികളെ അപകടത്തിലാക്കുമെന്ന് കരുതിയതിനാലാണാ അമ്മ ജൊവാന്‍ അതിന് തയ്യാറാകാതിരുന്നത്. ഇതോടെ കഠിനമെങ്കിലും കൂട്ടത്തില്‍ മൂത്തയാളായ ഓസ്റ്റിനെ സഹായത്തിനായി അയയ്ക്കാന്‍ അവര്‍ തീരുമാനമെടുക്കുകയായിരുന്നു. ഓസ്റ്റിന്‍ തീരമണയുമെന്ന കാര്യത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നെങ്കിലും, സൂര്യന്‍ അസ്തമിച്ചാല്‍ സഹായം ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു എന്ന് ജൊവാന്‍ പറയുന്നു. ശക്തമായ തിരയടിച്ചപ്പോള്‍ പേടിക്കാതിരിക്കാനായി തമാശകള്‍ പറഞ്ഞും, പാട്ടുപാടിയുമാണ് തങ്ങള്‍ പാഡിലില്‍ പിടിച്ചുനിന്നതെന്നും ജൊവാന്‍ കൂട്ടിച്ചേര്‍ക്കുന്നു.

തന്റെ കുടുംബത്തെ രക്ഷിക്കാന്‍ ജീവന്‍ പണയം വച്ച് ഓസ്റ്റിന്‍ നടത്തിയ സാഹസികയാത്ര പുറംലോകമറിഞ്ഞതോടെ പ്രശംസയുടെ പ്രവാഹമാണ്.

Share this news

Leave a Reply