ട്വന്റി20 വേൾഡ് കപ്പ്: ആദ്യ മത്സരത്തിൽ ശ്രീലങ്കയോട് പൊരുതിത്തോറ്റ് അയർലണ്ട്

ട്വന്റി20 വേള്‍ഡ്കപ്പില്‍ അയര്‍ലണ്ടിന് പരാജയത്തോടെ തുടക്കം. കൊളംബോയില്‍ ഇന്ന് നടന്ന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ 20 റണ്‍സിനാണ് അയര്‍ലണ്ടിന്റെ തോല്‍വി.

ടോസ് നേടിയ അയര്‍ലണ്ട് ശ്രീലങ്കയെ ബാറ്റിങ്ങിന് പറഞ്ഞയയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക 163 എന്ന തരക്കേടില്ലാത്ത സ്‌കാറോണ് നേടിയത്. ലങ്കയ്ക്കായി കുശാല്‍ മെന്‍ഡിസ് അര്‍ദ്ധസെഞ്ച്വറി (43 പന്തില്‍ 56-ന് നോട്ടൗട്ട്) നേടി. കാമിന്ദു മെന്‍ഡിസ് (19 പന്തില്‍ 44), ഓപ്പണര്‍ പതും നിസ്സങ്ക (23 പന്തില്‍ 24) എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി. അയര്‍ലണ്ടിനായി ബാരി മക്കാര്‍ത്തി, ജോര്‍ജ്ജ് ഡോക്ക്‌റെല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ അയര്‍ലണ്ട് നിരയില്‍ ഹാരി ടെക്ടര്‍ (34 പന്തില്‍ 40), റോസ്സ് അഡെയര്‍ (23 പന്തില്‍ 34), ലോര്‍ക്കന്‍ ടക്കര്‍ (18 പന്തില്‍ 21) എന്നിവര്‍ പൊരുതിനോക്കിയെങ്കിലും 19.5 ഓവറില്‍ 143 റണ്‍സിന് ടീം ഓള്‍ ഔട്ടായി. ഒരു ഘട്ടത്തില്‍ ഐറിഷ് ടീം വിജയപ്രപതീക്ഷ നല്‍കിയെങ്കിലും തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണത് തിരിച്ചടിയായി. ശ്രീലങ്കന്‍ ബോളര്‍മാരായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരംഗ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും, മതീശ പതിരണ രണ്ട് വിക്കറ്റും നേടി.

വേള്‍ഡ് കപ്പില്‍ ബി ഗ്രൂപ്പിലുള്ള അയര്‍ലണ്ടിന്റെ അടുത്ത മത്സരം 11-ആം തീയതി ഓസ്‌ട്രേലിയയുമായിട്ടാണ്.

Share this news

Leave a Reply