കോർക്കിൽ വീടിനു തീവെപ്പുണ്ടായ സംഭവത്തിൽ സ്ത്രീക്കും രണ്ട് മക്കൾക്കും പരിക്ക്. തിങ്കളാഴ്ച പുലർച്ചെ 12.35-ഓടെയാണ് നഗരത്തിന്റെ തെക്കുഭാഗത്തുള്ള റോച്ചസ്‌ടൗണിലെ സിൽവർ ബർച്ച് എസ്റ്റേറ്റിലുള്ള ഒരു വീട്ടിൽ തീപടർന്നത്. ആരോ മനഃപൂർവം തീവയ്ക്കുകയായിരുന്നു എന്നാണ് ഗാർഡയുടെ സംശയം.
തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ മക്കളിൽ ഒരാളായ 24-കാരൻ ഒന്നാം നിലയിലെ ജനാലയിൽ നിന്ന് ചാടിയതിനെ തുടർന്ന് വീണ് കാലിന് പരിക്കേറ്റപ്പോൾ, അമ്മയ്ക്കും, 12 വയസുകാരനായ രണ്ടാമത്തെ മകനും പുക ശ്വസിച്ചതിനെ തുടർന്നുള്ള അസ്വസ്ഥതകളും ഉണ്ടായി. മൂവരെയും ആംബുലൻസിൽ കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി ചികിത്സ നൽകി.

വീടിന്റെ മുൻവാതിലിലൂടെ പെട്രോൾ ബോംബ് എറിഞ്ഞ് തീ പടർത്തുകയായിരുന്നു എന്നാണ് സംശയം. വീടിന്റെ മുൻവശത്ത് നിന്ന് ആരംഭിച്ച തീ പിന്നീട് താഴത്തെ നിലയിലെ ഇടനാഴിയിലേക്കും സിറ്റിംഗ് റൂമിലേക്കും അടുക്കളയിലേക്കും പടർന്നു. കാര്യമായ നാശനഷ്ടം ഉണ്ടായ വീട്ടിൽ നിലവിൽ താമസം സാധ്യമാകാതെ വന്നിരിക്കുകയുമാണ്.
ഫെബ്രുവരി 16 തിങ്കളാഴ്ച പുലർച്ചെ 12 മണിക്കും 12.30-നും ഇടയിൽ റോച്ചസ്‌ടൗൺ പ്രദേശത്ത് സംശയാസ്പദമായി പെരുമാറുന്ന വാഹനങ്ങളോ ആളുകളോ ശ്രദ്ധയിൽപ്പെട്ടവരും, അന്വേഷണത്തിന് സഹായകരമാകുന്ന തരത്തിൽ സിസിടിവി, ഡാഷ് ക്യാമറ വീഡിയോ ദൃശ്യങ്ങൾ കൈവശം ഉള്ളവരും തങ്ങളെ ബന്ധപ്പെടണമെന്ന് ഗാർഡ അഭ്യർത്ഥിച്ചിട്ടുണ്ട്. Togher Garda Station-മായി ബന്ധപ്പെടുകയോ, 1800 666 111 എന്ന നമ്പറിൽ ഗാർഡ കോൺഫിഡൻഷ്യൽ ലൈനിൽ വിളിച്ച് വിവരമറിയിക്കുകയോ ചെയ്യണമെന്ന് സൂപ്രണ്ട് ഗാരി മക്‌പോളിൻ അഭ്യർത്ഥിച്ചു.




