അമിതവേഗത, ലഹരിയുടെ പുറത്തുള്ള ഡ്രൈവിങ്; അയർലണ്ടിലെ നിയമലംഘകർക്ക് ഈയാഴ്ച പിടിവീഴുമെന്ന് ഗാർഡ

വെള്ളിയാഴ്ച ലൂ കൗണ്ടിയിലെ Dundalk-ലുള്ള Redbog-ല്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത നിശ്ചയിച്ചിട്ടുള്ള മേഖലയില്‍ 124 കിലോമീറ്റര്‍ വേഗതയില്‍ വാഹനമോടിച്ച ഡ്രൈവര്‍ ഗാര്‍ഡയുടെ പിടിയില്‍. ബാങ്ക് ഹോളിഡേ വാരാന്ത്യത്തോടനുബന്ധിച്ച് ഗാര്‍ഡ പ്രത്യേക റോഡ് പോലീസിംഗ് പരിശോധനകള്‍ നടത്തിവരികയാണ്. കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച് ബുധനാഴ്ച രാവിലെ വരെ നീണ്ടുനില്‍ക്കുന്ന ഈ പരിശോധനയുടെ ആദ്യ 48 മണിക്കൂറിനുള്ളില്‍ 1,450-ലധികം ഡ്രൈവര്‍മാരാണ് അമിതവേഗതയ്ക്ക് പിടിയിലായത്.

വെള്ളിയാഴ്ച കണ്ടെത്തിയ മറ്റ് പ്രധാന നിയമലംഘനങ്ങളില്‍ ലിമറിക് കൗണ്ടിയിലെ Weston-ലുള്ള N18 Ballinacurra-യില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പരിധിയുള്ളിടത്ത് 138 കിലോമീറ്റര്‍ വേഗതയില്‍ പോയതും, കോര്‍ക്ക് കൗണ്ടിയിലെ Tower-ലുള്ള R617 Kilnamucky-യില്‍ 50 കിലോമീറ്റര്‍ വേഗത പരിധിയുള്ളിടത്ത് 85 കിലോമീറ്റര്‍ വേഗതയില്‍ വാഹനമോടിച്ചതും ഉള്‍പ്പെടുന്നു. മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിച്ചതിന് 56 പേരെയും ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്.

വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനോ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനോ ഇതുവരെ 120-ലധികം ഡ്രൈവര്‍മാരെ ഗാര്‍ഡ നോട്ടമിട്ടിട്ടുണ്ട്. ഒപ്പം വിവിധയിടങ്ങളില്‍ സ്ഥിരം ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുകയും നിര്‍ബന്ധിത ലഹരി പരിശോധനകള്‍ നടത്തിവരുകയുമാണ്. ഈ വാരാന്ത്യത്തില്‍ വേഗത കുറയ്ക്കാനും, ലഹരി ഉപയോഗിച്ച് വാഹനമോടിക്കാതിരിക്കാനും, അതീവ ജാഗ്രത പാലിക്കാനും, വാഹനമോടിക്കുമ്പോള്‍ പൂര്‍ണ്ണ ശ്രദ്ധ കേന്ദ്രീകരിക്കാനും ഗാര്‍ഡ എല്ലാ ഡ്രൈവര്‍മാരെയും ഓര്‍മ്മിപ്പിക്കുന്നു.

Share this news

Leave a Reply