ഗാർഡയുടെ റോഡ് സുരക്ഷാ പരിശോധന കർശനം: 72 മണിക്കൂറിനിടെ അമിതവേഗത്തിന് പിടിയിലായത് 2,550 പേർ

അയർലണ്ടിൽ സെന്റ് പാട്രിക്സ് ഡേ – ബാങ്ക് ഹോളിഡേ വീക്കെൻഡിനോട് അനുബന്ധിച്ചുള്ള ഗാർഡയുടെ റോഡ് സുരക്ഷാ പരിശോധന കർശനമായി തുടരുന്നു. പരിശോധനകൾക്കിടെ കൗണ്ടി Monaghan-ലെ Doohamlet- ലുള്ള R183 റോഡിൽ 50 km/h വേഗത നിശ്ചയിച്ചിട്ടുള്ള മേഖലയിൽ 112 km/h വേഗതയിൽ കാറോടിച്ചു പോയ ഡ്രൈവറെ പോലീസ് പിടികൂടി. ഈ പരിശോധനയുടെ ആദ്യ 72 മണിക്കൂറിനുള്ളിൽ മാത്രം റോഡപകടങ്ങളിൽ രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടതോടെ ഈ വർഷം അയർലണ്ടിലെ റോഡുകളിൽ മരിച്ചവരുടെ ആകെ എണ്ണം 36 ആയി ഉയർന്നു.

ആദ്യ 72 മണിക്കൂറിനിടെ  മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിച്ചതിന് 93 പേരെ അറസ്റ്റ് ചെയ്യുകയും, അമിതവേഗതയ്ക്ക് 2,550 ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കുകയും ചെയ്തതായും ഗാർഡ അറിയിച്ചിട്ടുണ്ട്.

മറ്റ് പ്രധാന നിയമലംഘനങ്ങളിൽ കൗണ്ടി കിൽഡെയറിലെ Naas-ലുള്ള M7 റോഡിൽ 120 km/h പരിധിയുള്ളിടത്ത് 137 km/h വേഗതയിൽ വാഹനമോടിച്ചതും, കൗണ്ടി ഡബ്ലിനിലെ ലൂക്കനിലുള്ള N4 റോഡിൽ 80 km/h പരിധിയുള്ളിടത്ത് 137 km/h വേഗതയിൽ വാഹനമോടിച്ചതും ഉൾപ്പെടുന്നു. കൂടാതെ കോർക്ക് സിറ്റിയിലെ സൗത്ത് റിംഗ് റോഡിൽ 100 km/h പരിധിയുള്ള സ്ഥലത്ത് 133 km/h വേഗതയിലും ഒരു ഡ്രൈവർ വാഹനമോടിച്ചതിന് പിടിയിലായി. പരിശോധനയ്ക്കിടെ 200-ലധികം ഡ്രൈവർമാർ വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതിനോ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനോ പിടിയിലായിട്ടുണ്ട്.

മാർച്ച് 12-ന് ആരംഭിച്ച കർശന പരിശോധന മാർച്ച് 18 വരെ തുടരും.

Share this news

Leave a Reply