അയർലണ്ടിൽ നിന്നും ഈ വർഷം നാടുകടത്തിയത് 759 പേരെ എന്ന് മന്ത്രി

By Rose Malayalam Desk

അയര്‍ലണ്ടില്‍ നിന്നും ഈ വര്‍ഷം ഇതുവരെ 759 പേരെ നാടുകടത്തിയതായി നീതിനായവകുപ്പ് മന്ത്രി ജിം ഒ’കല്ലഗാന്‍. ജനുവരി 1 മുതല്‍ മെയ് 8 വരെ ആകെ 1,712 നാടുകടത്തല്‍ ഉത്തരവുകളില്‍ (deportation orders) ഒപ്പുവച്ചതായും അദ്ദേഹം പാര്‍ലമെന്റില്‍ നല്‍കിയ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2025-ല്‍ ആകെ 4,700 നാടുകടത്തല്‍ ഉത്തരവുകളിലാണ് മന്ത്രി ഒപ്പുവച്ചിരുന്നത്. 2024-ല്‍ ഇത് 2,403-ഉം, 2023-ല്‍ 867-ഉം ആയിരുന്നു. ഓരോ വര്‍ഷവും നാടുകടത്തലുകള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

1,712 ഉത്തരവുകളില്‍ ഒപ്പുവച്ചെങ്കിലും 759 പേരെയാണ് ഈ വര്‍ഷം ഇതുവരെ അയര്‍ലണ്ടില്‍ നിന്നും നാടുകടത്തിയത്. 2025-ല്‍ ആകെ നാടുകടത്തപ്പെട്ടവര്‍ 2,111 പേരായിരുന്നു. 2024-ല്‍ 1,122-ഉം.

759 പേരില്‍ 107 പേരെ നിര്‍ബന്ധിതമായും, 26 പേരെ ബലംപ്രയോഗിക്കാതെ നോട്ടീസ് നല്‍കിയും, 62 പേരെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ വഴിയും, 53 പേരെ ‘മറ്റ് മാര്‍ഗ്ഗങ്ങള്‍’ വഴിയുമാണ് നാടുകടത്തിയത്. 511 പേര്‍ സ്വമേധയാ രാജ്യം വിട്ടുപോകുകയും ചെയ്തു.

അതേസമയം ഡീപ്പോര്‍ട്ടേഷന്‍ ഓര്‍ഡര്‍ ലഭിച്ച നിരവധി പേര്‍ അധികൃതരെ അറിയിക്കാതെ നാടുവിട്ടുപോയത് കാരണം ഇതിന്റെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെന്നും മന്ത്രി പറഞ്ഞു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments