ഐറിഷ് വെബ്‌സൈറ്റിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങിയാലും അധിക കസ്റ്റംസ് ചാർജ് നൽകേണ്ടി വരും: മുന്നറിയിപ്പുമായി ആമസോൺ

By Rose Malayalam Desk

അടുത്തയാഴ്ചയോടെ നിലവില്‍ വരുന്ന പുതിയ യൂറോപ്യന്‍ യൂണിയന്‍ കസ്റ്റംസ് ചാര്‍ജ്ജ്, യുകെയില്‍ നിന്നും ഷിപ്പ് ചെയ്യുന്ന ഉല്‍പ്പന്നങ്ങളെയും ബാധിക്കുമെന്ന മുന്നറിയിപ്പുമായി ആമസോണ്‍. ആമസോണിന്റെ ഐറിഷ് വെബ്‌സൈറ്റില്‍ നിന്നും വാങ്ങുന്ന ചില ഉല്‍പ്പന്നങ്ങളും, ഷിപ്പ് ചെയ്യുന്നത് യുകെയില്‍ നിന്നാണെങ്കില്‍ അധിക ചാര്‍ജ്ജ് നല്‍കേണ്ടിവരുമെന്നാണ് ആമസോണ്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇക്കാരണത്താല്‍ ഉല്‍പ്പന്നങ്ങള്‍ അയര്‍ലണ്ടിലെ ഫുള്‍ഫില്‍മെന്റ് സെന്ററില്‍ എത്തിക്കാനാണ് യുകെയിലെ വില്‍പ്പനക്കാരോട് ആമസോണ്‍ നല്‍കുന്ന നിര്‍ദ്ദേശം. ആമസോണിന്റെ ഫുള്‍ഫില്‍മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത് ഡബ്ലിനിലെ Baldonnell Business Park-ലാണ്. 500-ലധികം പേരാണ് ഇവിടെ ജോലിക്കാരായി ഉള്ളത്.

ഓണ്‍ലൈന്‍ വഴി ഇയുവിന് പുറത്ത് നിന്നും എത്തിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 3 യൂറോ നിരക്കില്‍ കസ്റ്റംസ് ചാര്‍ജ്ജ് ഈടാക്കുന്നത് ജൂലൈ 1 മുതലാണ് നിലവില്‍ വരിക. മുമ്പ് 150 യൂറോയ്ക്ക് താഴെ വിലയുള്ള ഉല്‍പ്പന്നങ്ങളെ ഈ ചാര്‍ജ്ജില്‍ നിന്നും ഒഴിവാക്കിയിരുന്നു.

കസ്റ്റംസ് ചാര്‍ജ്ജ്, വാറ്റ് എന്നിവ ഓണ്‍ലൈന്‍ പര്‍ച്ചേയ്‌സ് സമയത്ത് നല്‍കാത്ത ഓര്‍ഡറുകള്‍ക്ക് ആന്‍ പോസ്റ്റ് അല്ലെങ്കില്‍ മറ്റ് ഡെലിവറി സര്‍വീസ് വഴി അത് ലഭിക്കുമ്പോള്‍ കസ്റ്റംസ് അഡ്മിനിസ്‌ട്രേഷന്‍ ഫീ ഇനത്തില്‍ 6.95 യൂറോ നല്‍കേണ്ടി വന്നേക്കാം.

അയര്‍ലണ്ടില്‍ Amazon.ie വെബ്‌സൈറ്റില്‍ നിന്നാണ് സാധനങ്ങള്‍ വാങ്ങുന്നതെങ്കിലും, അത് ഷിപ്പ് ചെയ്യുന്നത് ഇയുവിന് പുറത്ത് നിന്നാണെങ്കില്‍ അധിക ചാര്‍ജ്ജ് നല്‍കണം. സെല്ലര്‍ ഇയുവില്‍ തന്നെയാണെന്ന് ഉറപ്പാക്കിയാല്‍ ഈ ചാര്‍ജ്ജ് ലാഭിക്കാവുന്നതാണ്. അതേസമയം ഈ അവസരം മുതലാക്കി വ്യാജ ചാര്‍ജ്ജുകള്‍ ഈടാക്കാന്‍ തട്ടിപ്പുകാര്‍ ശ്രമിക്കുമെന്നും, അതിനാല്‍ അധിക ചാര്‍ജ്ജ് നല്‍കണമെന്ന് പറഞ്ഞ് ലഭിക്കുന്ന മെസേജുകള്‍, ഇമെയിലുകള്‍ എന്നിവ ശ്രദ്ധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഓണ്‍ലൈനില്‍ നിന്നും വിലക്കുറവിന് ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നത് ഇയുവിലെ കച്ചവടക്കാരെ ബാധിക്കുന്നു എന്നതാണ് പുതിയ കസ്റ്റംസ് ചാര്‍ജ്ജ് നടപ്പിലാക്കുന്നതിന് കാരണമായി അധികൃതര്‍ പറയുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments