ലോകവ്യാപകമായി ആയിരക്കണക്കിന് പേരെ പിരിച്ചുവിടാനൊരുങ്ങി മെറ്റയും മൈക്രോസോഫ്റ്റും; അയർലണ്ടിലും പ്രതിഫലിക്കും

By Rose Malayalam Desk

ലോകവ്യാപകമായി ആയിരക്കണക്കിന് ജോലിക്കാരെ പിരിച്ചുവിടാനൊരുങ്ങി ടെക്‌നോളജി ഭീമന്മാരായ മെറ്റയും മൈക്രോസോഫ്റ്റും. വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനായി എഐയെ കൂടുതലായി പ്രയോജനപ്പെടുത്താനാരംഭിച്ചതോടെയാണ് ജീവനക്കാരെ കുറയ്ക്കുക എന്ന ഘട്ടത്തിലേയ്ക്ക് കമ്പനകള്‍ എത്തിയിരിക്കുന്നത്. ഒപ്പം എഐയില്‍ കൂടുതല്‍ നിക്ഷേപം നടത്തേണ്ടതും ജീവനക്കാരെ കുറയ്ക്കുന്നതിലേയ്ക്ക് നയിച്ചിരിക്കുകയാണ്.

ഏകദേശം 8,000-ഓളം പേരെ, അതായത് 10% ജീവനക്കാരെയാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയുടെ ഉടമസ്ഥരായ മെറ്റ പിരിച്ചുവിടുക. ഇത് കമ്പനിയില്‍ പുതിയ നിക്ഷേപങ്ങള്‍ക്ക് സാധ്യതയൊരുക്കുമെന്നും ജീവനക്കാര്‍ക്ക് അയച്ച മെമ്മോയില്‍ മെറ്റ പറയുന്നു. യൂറോപ്പിലെ മെറ്റ ഹെഡ്ക്വാര്‍ട്ടേഴ്‌സ് പ്രവര്‍ത്തിക്കുന്ന അയര്‍ലണ്ടില്‍ എത്ര പേരെ പിരിച്ചുവിടുമെന്ന് ഇതുവരെ വ്യക്തമല്ല. രാജ്യത്ത് ഏകദേശം 1,800 പേരാണ് കമ്പനിക്കായി ജോലി ചെയ്യുന്നത്.

എഐ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട മത്സരം വര്‍ദ്ധിച്ചതാണ് മെറ്റയെ കൂട്ടപ്പിരിച്ചുവിടലിലേയ്ക്ക് എത്തിച്ചിരിക്കുന്നത്. തങ്ങളുടെ എഐ സാങ്കേതികവിദ്യ മെച്ചപ്പെടുത്തനായി വലിയ തോതിലുള്ള ധനനിക്ഷേപമാണ് കമ്പനി നടത്തിക്കൊണ്ടിരിക്കുന്നത്.

മറുവശത്ത് വൊളന്ററി റിഡന്‍ഡന്‍സി പ്രോഗ്രാം വഴി പിരിച്ചുവിടല്‍ നടത്താനാണ് മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നത്. മെയ് ആദ്യത്തോടെ യുഎസില്‍ തങ്ങള്‍ക്കായി ജോലി ചെയ്യുന്ന 8,750 പേരെ (7%) ഈ സ്‌കീം വഴി പിരിച്ചുവിടാനാണ് കമ്പനി ശ്രമിക്കുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments