മെറ്റയിലെ കൂട്ടപ്പിരിച്ചുവിടൽ: അയർലണ്ടിൽ 350 പേർക്ക് ജോലി നഷ്ടമാകും

By Rose Malayalam Desk

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേയ്ക്ക് കൂടുതല്‍ തുക മുടക്കുന്നതിന്റെ ഭാഗമായി മെറ്റ പ്രഖ്യാപിച്ച ജീവനക്കാരെ പിരിച്ചുവിടല്‍ ബാധിക്കുക അയര്‍ലണ്ടിലെ 350 പേരെ. മെറ്റയ്ക്കായി അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന ഏകദേശം 350 പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതടക്കം ആഗോളവ്യാപകമായി 8,000 പേരെയും കമ്പനി പിരിച്ചുവിടും. ആഗോള പിരിച്ചുവിടലിനൊപ്പം തന്നെ ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോമിലേയ്ക്ക് മാറാനും മെറ്റ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 7,000-ഓളം പേരെ നിലവിലെ ജോലികളില്‍ നിന്നും മാറ്റി എഐ അധിഷ്ഠിത ജോലികള്‍ക്ക് നിയോഗിച്ചിട്ടുമുണ്ട്.

നിലവില്‍ ഏകദേശം 1,800 പേരാണ് അയര്‍ലണ്ടില്‍ മെറ്റയ്ക്ക് കീഴില്‍ ജോലി ചെയ്യുന്നത്. പിരിച്ചുവിടപ്പെടുന്നവര്‍ക്ക് കമ്പനി സന്ദേശമയയ്ക്കാന്‍ ആരംഭിച്ചു. അയര്‍ലണ്ടിലെ നിയമപ്രകാരം ഇക്കാര്യം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്റര്‍പ്രൈസിനെയും അറിയിക്കണമെന്നതിനാല്‍ അതിനുള്ള നടപടികളും മെറ്റ ചെയ്തിട്ടുണ്ട്.

നിലവില്‍ കമ്പനിയിലെ എഞ്ചിനീയറിങ്, പ്രൊഡക്ട് എന്നീ വിഭാഗങ്ങളിലെ ജോലിക്കാരെയാണ് പിരിച്ചുവിടല്‍ പ്രധാനമായും ബാധിക്കുക. ഈ വര്‍ഷം അവസാനത്തോടെ കൂടുതല്‍ പിരിച്ചുവിടലുകള്‍ ഉണ്ടായേക്കാമെന്നും കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

സദാ വികസിച്ചുകൊണ്ടിരിക്കുന്ന എഐ സാങ്കേതികവിദ്യയ്ക്കായി മെറ്റ ഈ വര്‍ഷം 100 ബില്യണ്‍ ഡോളര്‍ ആണ് ചെലവിടാനുദ്ദേശിക്കുന്നത്. മാര്‍ച്ച് മാസത്തിലെ കണക്കനുസരിച്ച് 80,000-ഓളം ജോലിക്കാരായി ലോകമെമ്പാടുമായി മെറ്റയ്ക്ക് ഉള്ളത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments