ജിദ്ദ: സൗദിയടക്കമുളള അറബ് രാഷ്ട്രങ്ങള്‍ സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ചില്ലെന്ന് ആക്ഷേപം ശക്തമാകുന്നതിനിടെ മറുപടിയുമായി സൗദി അറേബ്യ രംഗത്ത്. അഭ്യന്തര സംഘര്‍ഷം തുടങ്ങിയ 2011 മുതല്‍ 25 ലക്ഷം സിറിയക്കാര്‍ക്ക് തങ്ങള്‍ അഭയം നല്‍കിയിട്ടുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രലയം അറിയിച്ചു.
സിറിയക്കാരെ അഭയാര്‍ത്ഥികളായി അല്ല സൗദി പരിഗണിച്ചതെന്നും സാധാരണ വിദേശികള്‍ക്ക് ലഭിക്കുന്ന എല്ലാ സ്വാതന്ത്രവും സിറിയക്കാര്‍ക്ക് ഇവിടെ നല്‍കിയിരുന്നതായും സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഒരു ലക്ഷം സിറിയന്‍ കുട്ടികള്‍ സൗദിയിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്നുണ്ടെന്നും എല്ലാ സിറിയക്കാര്‍ക്കും സൗദിയില്‍ സൗജന്യ ചികിത്സയും ലഭ്യമാണെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു. സിറിയന്‍ അഭയാര്‍ത്ഥികളെ സഹായിക്കാന്‍ 700 മില്യണ്‍ ഡോളര്‍ സൗദി സംഭാവന നല്‍കിയതായും വിദേശ കാര്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
നേരത്തെ സൗദിയടക്കമുളള അറബ് രാഷ്ട്രങ്ങള്‍ അഭയാര്‍ത്ഥികള്‍ക്ക് മുന്നില്‍ വാതിലുകള്‍ കൊട്ടിയടച്ചെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. 1990ല്‍ സദ്ദാം നടത്തിയ കുവൈത്ത് അധിനിവേശ കാലത്ത് കുവൈത്തി അഭയാര്‍ത്ഥികളെ സ്വീകരിച്ച ഗള്‍ഫ് രാഷ്ട്രങ്ങള്‍ മറ്റു അയല്‍ രാഷ്ട്രങ്ങളായ ഇറാഖിലെയും സിറിയിയിലെയും അഭയാര്‍ത്ഥികളോട് ചെയ്തത് ലജ്ജാകരമാണെന്ന വിമര്‍ശകരുടെ വാദം പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഇറാഖ് അധിനിവേശത്തിനും സിറിയയിലെ സൈനിക ഇടപെടലിനും മറ്റും കൂട്ടുനിന്ന അറബ് രാഷ്ട്രങ്ങള്‍ അതിന്റെ പരിണിതഫലമായ അഭയാര്‍ത്ഥികളെ എന്തുകൊണ്ട് സ്വീകരിക്കാനാകില്ലെന്ന് വിമര്‍ശകര്‍ ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.