ബംഗളൂരു സ്‌ഫോടനക്കേസ്; മഅദനിക്കെതിരായ പ്രധാന സാക്ഷി കൂറുമാറി

 
ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസില്‍ മഅദനിക്കെതിരെ മൊഴി നല്‍കിയ പ്രധാനസാക്ഷി കൂറുമാറി. സ്‌ഫോടനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസ് തന്നെ സാക്ഷിയാക്കുകയായിരുന്നെന്ന് കുടക് സ്വദേശി റഫീഖ് കോടതിയില്‍ പറഞ്ഞു. മഅദനിയെ കോടതിയില്‍ വെച്ചാണ് ആദ്യം കാണുന്നതെന്നും അതിന് മുന്‍പ് കണ്ടിട്ടില്ലെന്നും റഫീഖ് കോടതിയില്‍ വ്യക്തമാക്കി. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം രണ്ടായി. ഈ കേസില്‍ നേരത്തെ ഒരു സാക്ഷി കൂറുമാറിയിരുന്നു.

പ്രധാനമായും മൂന്നു സാക്ഷികളുടെ മൊഴിയായിരുന്നു മഅദനിക്ക് എതിരായി പൊലീസ് ഉയര്‍ത്തിക്കാട്ടിയിരുന്നത്. ഇതില്‍ രണ്ട് പേര്‍ കൂറുമാറി. ഇനിയുള്ള ഒരാള്‍ ബിജെപിക്കാരനാണെന്ന് മഅദനിയുടെ അഭിഭാഷകര്‍ നേരത്തെ മുതല്‍ വാദിച്ചു വരുന്നതാണ്. ഇയാള്‍ മഅദനിക്കെതിരെ കള്ളസാക്ഷിയാകുകയാണെന്നും മഅദനിയുടെ അഭിഭാഷകര്‍ വാദിച്ചിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ബംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അബ്ദുള്‍ നാസര്‍ മഅദനി വിചാരണ തടവുകാരനായി കഴിയുകയാണ്. ബംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനകള്‍ നടന്നത് കുടകിലെ തീവ്രവാദ ക്യാംപിലായിരുന്നെന്നും മഅദനി കുടകിലെത്തിയത് താന്‍ കണ്ടുവെന്നുമായിരുന്നു കുടക് സ്വദേശി റഫീഖിന്റെ മൊഴി.

Share this news

Leave a Reply

%d bloggers like this: