തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ട കൊലപാതക കേസിലെ രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി വിധിച്ചു. ടെക്‌നോപാര്‍ക്ക് ജീവനക്കാരായിരുന്ന നിനോ മാത്യു (40) കാമുകി അനുശാന്തി (32) എന്നിവര്‍ക്കുള്ള ശിക്ഷ കോടതി തിങ്കളാഴ്ച വിധിക്കും. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
പ്രതികള്‍ക്കെതിരേ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകള്‍ എല്ലാം കോടതി അംഗീകരിച്ചു. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തുവെന്ന് കോടതി കണ്ടെത്തി. തങ്ങളെ കുടുക്കാന്‍ പോലീസ് മനപൂര്‍വം തെളിവ് സൃഷ്ടിച്ചുവെന്ന പ്രതികളുടെ വാദം കോടതി തള്ളിക്കളഞ്ഞു.
2014 ഏപ്രില്‍ 16-നായിരുന്നു കേസിനാസ്പദമായ കൊലപാതകം. അനുശാന്തിയുടെ ഭര്‍ത്താവ് ലിജേഷിന്റെ അമ്മ ആലംകോട് മണ്ണൂര്‍ഭാഗം തുഷാരത്തില്‍ ഓമന (57), മകള്‍ സ്വസ്തിക (4) എന്നിവരാണു കൊല്ലപ്പെട്ടത്. വെട്ടേറ്റ ഭര്‍ത്താവ് ലിജേഷ് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ തന്റെ കുടുംബത്തെ പൂര്‍ണമായും ഇല്ലാതാക്കണമെന്ന് മനസിലാക്കിയ അനുശാന്തി കാമുകന്‍ നിനോയെ പ്രേരിപ്പിച്ച് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.
സംഭവ ശേഷം സ്ഥലത്തു നിന്നും രക്ഷപെടാന്‍ ശ്രമിച്ച നിനോയെ ഉടന്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്തു. അനുശാന്തിയുടെ പെരുമാറ്റത്തിലും സംശയം തോന്നിയ പോലീസ് ഇരുവരെയും ചോദ്യം ചെയ്തതോടെയാണ് ഞെട്ടിപ്പിക്കുന്ന കൊലപാതക കഥ പുറത്തായത്. ഇരുവരും ഒന്നിച്ചുള്ള വീഡിയോ ദൃശ്യങ്ങള്‍ അടക്കം നിരവധി സാങ്കേതിക തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസില്‍ 49 സാക്ഷികളേയും 85 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.
കുഞ്ഞിനെ കൊന്ന അമ്മയായി തന്നെ ചിത്രീകരിക്കരുതെന്ന് അനുശാന്തി
തിരുവനന്തപുരം: കുഞ്ഞിനെ കൊന്ന അമ്മയായി തന്നെ ചിത്രീകരിക്കപ്പെടരുതെന്നും താന്‍ ആരെയും കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും ആറ്റിങ്ങല്‍ ഇരട്ട കൊലക്കേസിലെ രണ്ടാം പ്രതി അനുശാന്തി. കേസില്‍ ശിക്ഷ നല്‍കുന്നതിലെ വാദത്തിനിടെയായിരുന്നു തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അനുശാന്തി ഇക്കാര്യം പറഞ്ഞത്.
കേസിലെ ഒന്നാം പ്രതിയായും അനുശാന്തിയുടെ കാമുകനുമായ നിനോ മാത്യുവും ശിക്ഷയില്‍ ഇളവ് വേണമെന്ന് കോടതിയോട് അഭ്യര്‍ഥിച്ചു. പ്രായമായ മാതാപിതാക്കളുണ്‌ടെന്നും തന്റെ കുഞ്ഞിനെ കണ്ടിട്ട് രണ്ടു വര്‍ഷമായെന്നും നിനോ പറഞ്ഞു. ഭാര്യയ്ക്ക് കണ്ണിന് കാഴ്ച കുറവുണ്ട്. ഭാര്യയെ വിസ്തരിക്കാന്‍ വിളിക്കണണെന്ന് ആവശ്യപ്പെട്ടെങ്കിലും കേസിന്റെ ആ ഘട്ടമൊക്കെ കഴിഞ്ഞെന്ന് കോടതി നിരീക്ഷിച്ചു.
സാഹചര്യ തെളിവുകള്‍ മാത്രമാണ് കേസിലുള്ളതെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നുമാണ് പ്രതിഭാഗം വാദിച്ചത്. എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് കേസിലെ രണ്ടു പ്രതികള്‍ക്കും പരമാവധി ശിക്ഷയായ തൂക്കുകയര്‍ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
-എജെ-