ലൈംഗീകവൃത്തി വിദഗ്ധ തൊഴിലാക്കി ന്യൂസിലന്‍ഡ്; മൂന്നുവര്‍ഷം തൊഴില്‍ പരിചയമുള്ളവര്‍ക്ക് കുടിയേറാം

ലൈംഗികവൃത്തിയില്‍ മൂന്നുവര്‍ഷം തൊഴില്‍ പരിചയമുള്ളവര്‍ക്ക് കുടിയേറാമെന്ന് ന്യൂസീലന്‍ഡ് സര്‍ക്കാര്‍. ന്യൂസീലന്‍ഡിലേക്ക് തൊഴില്‍ പരമായി കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് വിദഗ്ധ ലൈംഗിക തൊഴിലാളികള്‍ക്കും വിസ അനുവദിക്കാന്‍ ഇമിഗ്രേഷന്‍ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. ലൈംഗിക വൃത്തിയും എസ്‌കോര്‍ട്ടും ഉള്‍പ്പെടെയാണ് വിദഗ്ധ തൊഴില്‍ ആയി ചേര്‍ക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ന്യൂസീലന്‍ഡ് സര്‍ക്കാരിന്റെ ഇമിഗ്രേഷന്‍ വിഭാഗം വെബ്സൈറ്റില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്.

എന്നാല്‍ ഓസ്ട്രേലിയന്‍ ആന്‍ഡ് ന്യൂസീലന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ക്ലാസിഫിക്കേഷന്‍ ഓഫ് ഒക്യുപേഷന്‍സ്(ആന്‍സ്‌കോ) പട്ടികയില്‍ അനുശാസിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്കു മാത്രമേ അപേക്ഷിക്കാനാകൂ. ആന്‍സ്‌കോ അനുശാസിക്കുന്ന സ്‌കില്‍ ലെവല്‍ 5ല്‍ എത്തിയാല്‍ മാത്രമേ ലൈംഗികവൃത്തിയില്‍ ഉയര്‍ന്ന നിലവാരമുള്ളതായി കണക്കാക്കുകയുള്ളൂ. മണിക്കൂറില്‍ ലഭിക്കുന്ന വേതനത്തെക്കുറിച്ച് ഉള്‍പ്പെടെ ആന്‍സ്‌കോയുടെ പട്ടികയില്‍ നിര്‍ദേശമുണ്ട്.

ഈ തൊഴില്‍ സ്വീകരിക്കുന്നവര്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസവും നിര്‍ബന്ധമാണ്. മേഖലയില്‍ മൂന്നു വര്‍ഷത്തെ ‘പ്രവൃത്തിപരിചയവും’ ഉണ്ടായിരിക്കണം. വിദഗ്ധ തൊഴില്‍ വിഭാഗത്തിലാണു ലൈംഗികവൃത്തി ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് തൊഴിലാളി ക്ഷാമമുള്ള മേഖലയില്‍ ഉള്‍പ്പെടുത്താനുള്ള സ്‌കില്‍-ഷോടേജ് പട്ടികയില്‍ ലൈംഗികവൃത്തി ഉള്‍പ്പെടുത്തിയിട്ടുമില്ല.

അതേസമയം ലൈംഗികവൃത്തി ജോലിയാക്കി റെസിഡന്റ് വിസയ്ക്ക് അപേക്ഷിക്കാന്‍ ഏറെ ബുദ്ധിമുട്ടാണെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു. രാജ്യത്തു താത്കാലിക വിസയിലെത്തി ലൈംഗികത്തൊഴിലെടുക്കാനും വിലക്കുണ്ട്. മാത്രവുമല്ല ആന്‍സ്‌കോ നയത്തിന്റെ ഭാഗമായാണ് ഇത്തരമൊരു കാര്യം വീസ അപേക്ഷയില്‍ ഉള്‍പ്പെടുത്തിയതെന്നും ന്യൂസീലന്‍ഡ് വ്യക്തമാക്കുന്നു. ഇതുവരെ ഈ ജോലിക്കായി വീസ അപേക്ഷ ആരും നല്‍കിയിട്ടില്ലെന്നും വിവിധ ഏജന്‍സികള്‍ പറയുന്നു. ഇതു സംബന്ധിച്ച് വിവിധ രാജ്യങ്ങളിലുള്ള നിയമങ്ങളിലെ അവ്യക്തതയാണു പ്രശ്നം. മറ്റു രാജ്യങ്ങളില്‍ നിന്ന് ഈ തൊഴിലിനായി എത്തുന്നവര്‍ക്ക് നിയമ പ്രകാരം പരിരക്ഷ നല്‍കുന്ന ഉത്തരവാണ് ഭരണകൂടം ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. ലൈംഗികവൃത്തി കുറ്റകരമല്ലാതാക്കുന്ന നിയമം 2003ലാണ് ന്യൂസീലന്‍ഡ് പാര്‍ലമെന്റ് പാസാക്കിയത്. ഏറെ കോലാഹലങ്ങള്‍ക്കൊടുവിലായിരുന്നു ഇത്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: