നാളുകളായി 24 വയസ്സുള്ള ആ പെണ്‍കുട്ടി തോളിലെ ബാഗില്‍ തൂക്കി നടന്നത് അത്രയും വിലപിടിപ്പുള്ള ഒരു വസ്തുവായിരുന്നു. അവളുടെ ജീവനാണ് ആ ചെറിയ ബാഗില്‍ ഉണ്ടായിരുന്നതെന്ന് ആലങ്കാരികമായി പറയുന്നതല്ല, അവള്‍ക്കുവേണ്ടി മിടിക്കുന്ന അവളുടെ സ്വന്തം ഹൃദയത്തെയാണ് നിരവധി ട്യൂബുകള്‍ കൊണ്ട് ബന്ധിച്ച് യുകെയിലെ റബ്ബെക്ക ഹെന്‌ഡേഴ്‌സണ്‍ എന്ന പെണ്‍കുട്ടി തോളില്‍ തൂക്കി നടന്നത്. അവളുടെ യഥാര്‍ത്ഥ ഹൃദയം ക്യാന്‍സര്‍ ബാധയെത്തുടര്‍ന്ന് പൂര്‍ണ്ണമായും നീക്കം ചെയ്തശേഷം ഈ കൃത്രിമ ഹൃദയം ബാഗില്‍ ഫിറ്റ് ചെയ്തു. ഈ കൃത്രിമ ഹൃദയത്തിനു രണ്ടര മണിക്കൂര്‍ മാത്രമേ ചാര്‍ജ് നിക്കുകയുള്ളായിരുന്നു. ഫോണും ലാപ്പ്‌ടോപും ചാര്‍ജ് ചെയ്യുന്നത് പോലെ അത് ഓരോ രണ്ടര മണിക്കൂറിനിടയിലും റബ്ബെക്ക സ്വന്തം ഹൃദയം ചാര്‍ജ്ജ് ചെയ്യുമായിരുന്നു. എന്നിട്ടും ഇത്രയും സൂക്ഷ്മതയോടെ കൃത്രിമ ഹൃദയം പരിപാലിച്ചിട്ടും അധികകാലം അതിജീവിച്ചില്ല, ഹൃദയമാറ്റം ഫലപ്രദമാകാത്തതിനെ തുടര്‍ന്ന് അവള്‍ മരണത്തിനു കീഴടങ്ങുക തന്നെ ചെയ്തു.
അര്‍ബുദം മൂലം ഹൃദയം ആകെ തകരാറിലായപ്പോള്‍ യുകെ സ്വദേശിയായ റബ്ബെക്ക ടോട്ടല്‍ ആര്‍ട്ടിഫിഷ്യല്‍ ഹാര്‍ട്ട് (TAF) കൊണ്ട് ജീവിച്ചത്. കഴിഞ്ഞ വര്‍ഷം ഗ്രേഡ് 3 ഹൃദയാര്‍ബുദം ബാധിച്ചതിനെ തുടര്‍ന്നാണ് റബ്ബെക്കയുടെ ഹൃദയം മുഴുവനായി നീക്കം ചെയ്ത് പകരം ഈ കൃത്രിമ ഹൃദയം ഘടിപ്പിച്ചത്. ഇത്തരത്തില്‍ യുകെയില്‍ പൂര്‍ണ്ണമായും കൃത്രിമമായ ഹൃദയം ഘടിപ്പിച്ച രണ്ട് പേരില്‍ ഒരാളാണ് റെബേക്ക. ഹൃദയാര്‍ബുദം ബാധിച്ച ഹൃദയം പൂര്‍ണ്ണമായും നീക്കം ചെയ്ത് ഒരു കൃത്രിമ ഹൃദയം പുറത്ത് നിന്നും ഘടിപ്പിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെയാളാണ് റബേക്ക. 2017 ല്‍ തുടര്‍ച്ചയായി രക്തം ഛര്‍ദിക്കാന്‍ തുടങ്ങിയപ്പോഴാണ് അന്ന് ഓക്സ്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന ഇവര്‍ ആശുപത്രിയിലെത്തുന്നത്. പിന്നീടാണ് ഇവരുടെ ഹൃദയം പൂര്‍ണ്ണമായും അര്‍ബുദം കീഴടക്കിയതായി ഡോക്ടറുമാര്‍ കണ്ടെത്തുന്നത്.
7 കിലോ ഭാരമുള്ള തന്റെ ഹൃദയം എപ്പോഴും കയ്യില്‍ തൂക്കിയായിരുന്നു പിന്നീട് ഈ യുവതി ജീവിച്ചത്. തുടര്‍ന്നു പഠിക്കണമെന്നും ഡോക്ടറേറ്റ് നേടണമെന്നും നിരവധി ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കണമെന്നും ആഗ്രഹമുണ്ടായിരുന്ന ഇവര്‍ ഒടുവില്‍ വെസ്റ്റ് ലണ്ടനിലുള്ള ഹാര്‍ഫീല്‍ഡ് ആശുപത്രിയില്‍ വെച്ച് മരണത്തിനു കീഴടങ്ങി.